
ദില്ലി: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ(IND vs SL) ആദ്യ മത്സരത്തിന് ഇന്ത്യ വ്യാഴാഴ്ച ഇറങ്ങാനിരിക്കെ ഇന്ത്യന്‍ ടീമിന്‍റെ സെലക്ഷനെ വിമര്‍ശിച്ച് മുന്‍ താരം ആകാശ് ചോപ്ര(Aakash Chopra). ടി20 ടീമില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി അടിക്കടിയുണ്ടാകുന്ന മാറ്റം കളിക്കാരെ ഒരു തരത്തിലും സഹായിക്കില്ലെന്നും ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
കൊവിഡ് പ്രതിസന്ധി മൂലം ടീമില്‍ 18 കളിക്കാരെ വരെ ഉള്‍പ്പെടുത്താമെന്നത് സെലക്ടര്‍മാരുടെ ജോലി എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍ ഈ തെരഞ്ഞെടുക്കുന്ന കളിക്കാരില്‍ പലരെയും ഒരു പരമ്പര കഴിഞ്ഞാല്‍ പിന്നെ കാണാന്‍ കഴിയില്ല. ടി20 ലോകകപ്പ് ടീമില്‍ കളിച്ച സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും(Varun Chakravarthy) രാഹുല്‍ ചാഹറുമൊക്കെ(Rahul Chahar) ഇപ്പോള്‍ എവിടെയാണെന്ന് പോലും ആര്‍ക്കുമറിയില്ല. ലോകകപ്പ് ടീമില്‍ മൂന്നാം സ്പിന്നറായിരുന്ന അശ്വിനും ഇപ്പോള്‍ ടീമിലില്ല. പരിക്കാണ് അശ്വിന്‍ മാറി നില്‍ക്കുന്നതിന് കാരണമെന്ന് പറയപ്പെടുന്നത്. അശ്വിന്‍ തിരിച്ചെത്തിയാലും ടി20 ടീമിലെത്താന്‍ കഴിയുമെന്ന് കരുതുന്നില്ല.
ലങ്കയ്‌ക്കെതിരായ ടി20 നാളെ, പരിക്കില്‍ വലഞ്ഞ് ഇന്ത്യ; ചാഹറിന് പുറമെ മറ്റൊരു സൂപ്പര്‍ താരവും പുറത്ത്
ലോകകപ്പ് മുന്നില്‍ക്കണ്ട് നിരവധി താരങ്ങളെ പരീക്ഷിക്കുകയാണെങ്കിലും ഇവര്‍ക്കൊന്നും ദീര്‍ഘകാലത്തേക്ക് ടീമില്‍ അവസരം നല്‍കാതിരുന്നാല്‍ പിന്നെ എങ്ങനെയാണ് അവര്‍ സ്ഥാനം ഉറപ്പിക്കുകയെന്നും ചോപ്ര ചോദിച്ചു. സെലക്ഷനിലെ സ്ഥിരതയില്ലായ്മ് ദീര്‍ഘകാലനേട്ടത്തിന് ഒരു തരത്തിലും ഉപകരിക്കില്ല.
ഓരോ ആഴ്ചയിലും ഓരോ കളിക്കാരെ പരീക്ഷിച്ചാല്‍ പിന്നീട് എങ്ങനെയാണ് ദീര്‍ഘകാല ലക്ഷ്യം നേടാനാകുക. ഓരോ കളിക്കാരനും ഒരാഴ്ചയൊക്കെയാണ് ടീമില്‍ കളിക്കാന്‍ കഴിയുന്നത്. പുതിയ കളിക്കാര്‍ക്ക് മതിയായ അവസരം നല്‍കാതിരിക്കുകയും അവരെ വേണ്ടരീതിയില്‍ ഒരുക്കാതിരിക്കുകയും ചെയ്യുന്നത് അവരോട് ചെയ്യുന്ന നീതികേടാണെന്നും ചോപ്ര പറഞ്ഞു.
ലോകകപ്പില്‍ ഇന്ത്യക്കായി സ്പിന്നര്‍മാരായി കളിച്ചത് രാഹുല്‍ ചാഹറും വരുണ്‍ ചക്രവര്‍ത്തിയും അശ്വിനുമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്ത്യക്കായി സ്പിന്‍ നിരയിലുള്ളത് രവി ബിഷ്ണോയിയും യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറുമാണ്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് അത്‌ലറ്റികോയ്‌ക്കെതിരെ; എല്ലാ കണ്ണുകളും ക്രിസ്റ്റ്യാനോയില്‍
ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യ നാളെ ഇറങ്ങും. വിരാട് കോലി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ ടീമിലുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകപ്പിനായുളള ടീമിനെ ഒരുക്കിയെടുക്കാനാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഇപ്പോള്‍ ശ്രമിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!