ടി20 ലോകകപ്പ്: തകര്‍ത്തടിച്ച് സ്മിത്തും സ്റ്റോയ്നിസും, ഓസീസിനെതിരെ ഇന്ത്യക്ക് 153 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Oct 20, 2021, 5:24 PM IST
Highlights

രണ്ടാം ഓവറില്‍ തന്നെ സ്പിന്നര്‍ ആര്‍ അശ്വിനെ പന്തേല്‍പ്പിക്കാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തന്ത്രം ഫലിക്കുന്നതാണ് തുടക്കത്തില്‍ കണ്ടത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ വാര്‍ണറെയും(1) അടുത്ത പന്തില്‍ മിച്ചല്‍ മാര്‍ഷിനെയും(0) അശ്വിന്‍ മടക്കി. നാലാം ഓവര്‍ എറിയാനെത്തിയ രവീന്ദ്ര ജഡേജ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(8( വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഓസീസ് 11-3ലേക്ക് കൂപ്പുകുത്തി.

ദുബായ്: ടി20 ലോകകപ്പിന്(T20 World Cup 2021) മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍(Warm Up Game) ഓസ്‌ട്രേലിയക്കെതിരെ(Australia) ഇന്ത്യക്ക്(India) 153 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തുടക്കത്തില്‍ തകര്‍ന്നെങ്കിലും സ്റ്റീവ് സ്മിത്തിന്‍റെയും ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെയും മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152  റണ്‍സെടുത്തു. 48 പന്തില്‍ 57 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ്(Steve Smith) ഓസീസിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അശ്വിന്‍(Ashwin) രണ്ട് വിക്കറ്റെടുത്തു.

അശ്വിന് മുന്നില്‍ കറങ്ങിവീണു

രണ്ടാം ഓവറില്‍ തന്നെ സ്പിന്നര്‍ ആര്‍ അശ്വിനെ പന്തേല്‍പ്പിക്കാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തന്ത്രം ഫലിക്കുന്നതാണ് തുടക്കത്തില്‍ കണ്ടത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ വാര്‍ണറെയും(1) അടുത്ത പന്തില്‍ മിച്ചല്‍ മാര്‍ഷിനെയും(0) അശ്വിന്‍ മടക്കി. നാലാം ഓവര്‍ എറിയാനെത്തിയ രവീന്ദ്ര ജഡേജ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(8( വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഓസീസ് 11-3ലേക്ക് കൂപ്പുകുത്തി.

കരകയറ്റി മാക്സ്‌വെല്ലും സ്മിത്തും

എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന  സ്റ്റീവ് സ്മിത്തും ഗ്ലെന്‍ മാക്സ്‌വെല്ലും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഓസീസിനെ കരകയറ്റി. തകര്‍ത്തടിച്ചു തുടങ്ങിയ മാക്സ്‌വെല്ലിനെ(28 പന്തില്‍ 37) രാഹുല്‍ ചാഹര്‍ പന്ത്രണ്ടാം ഓവറില്‍ മടക്കുമ്പോള്‍ ഓസീസ് സ്കോര്‍ 72 റണ്‍സിലെത്തിയിരുന്നു. മാക്സ്‌വെല്‍ മടങ്ങിയശേഷം ക്രീസിലെത്തിയ സ്റ്റോയ്നിസും മോശമാക്കിയില്ല. 25 പന്തില്‍ 41 റണ്‍സുമായി പുറത്താകാടെ നിന്ന സ്റ്റോയ്നിസിന്‍റെ തകര്‍പ്പനടികളാണ് അവസാന ഓവറുകളില്‍ ഓസീസിനെ 150 കടത്തിയത്. പതിനഞ്ചാം ഓവറില്‍ 94 റണ്‍സ് മാത്രമുണ്ടായിരുന്ന ഓസീസ് അവസാന അഞ്ചോവറില്‍ 62 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ഇന്ത്യക്കായി ഭുവനേശ്വര്‍കുമാര്‍ നാലോവറില്‍ 27 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ രണ്ടോവറില്‍ എട്ട് റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ജഡേജ നാലോവറില്‍ 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും രാഹുല്‍ ചാഹര്‍ മൂന്നോവറില്‍ 17 റണ്‍സ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു. മൂന്നോവറില്‍ 30 റണ്‍സ് വഴങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂറും രണ്ടോവറില്‍ 23 റണ്‍സ് വഴങ്ങിയ വരുണ്‍ ചക്രവര്‍ത്തിയും നിരാശപ്പെടുത്തിയപ്പോള്‍ വിരാട് കോലി രണ്ടോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ബൗളിംഗിലും തിളങ്ങി.

വിരാട് കോലി ടീമുലുണ്ടെങ്കിലും രോഹിത് ശര്‍മയാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ രോഹിത് കളിച്ചിരുന്നില്ല. രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യന്‍ ടീമില്‍  തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

ടീ ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി.

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണ്‍, ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മാര്‍കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ആഷ്ടണ്‍ അഗര്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ഗ്ലെന്‍മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ്.

click me!