ടി20 ലോകകപ്പ്: തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്; ദക്ഷിണാഫ്രിക്കക്ക് 85 റണ്‍സ് വിജയലക്ഷ്യം

Published : Nov 02, 2021, 05:27 PM ISTUpdated : Nov 02, 2021, 06:02 PM IST
ടി20 ലോകകപ്പ്: തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്; ദക്ഷിണാഫ്രിക്കക്ക് 85 റണ്‍സ് വിജയലക്ഷ്യം

Synopsis

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് പവര്‍പ്ലേയിലെ ആദ്യ നാലോവറില്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. 3.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സിലെത്തിയ ബംഗ്ലാദേശിന് മുഹമ്മദ് നയീമിന്‍റെ(9) വിക്കറ്റാണ് ആദ്യം നഷ്ടമായത്.

അബുദാബി: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ(Bangladesh) ദക്ഷിണാഫ്രിക്കക്ക് 85 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 18.2 ഓവറില്‍ 84 റണ്‍സിന് ഓള്‍ ഔട്ടായി. 3.2 ഓവറില്‍ എട്ട് റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആന്‍റിച്ച് നോര്‍ട്യയും(Anrich Nortje) നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കാഗിസോ റബാദയും(Kagiso Rabada) ചേര്‍ന്നാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 27 റണ്‍സെടുത്ത മെഹ്ദി ഹസനാണ്(Mahedi Hasan) ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. മെഹ്ദി ഹസന് പുറമെ ലിറ്റണ്‍ ദാസും(24) ഷമീം ഹൊസൈനുമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍.

കടുവകളുടെ തലയരിഞ്ഞ് റബാദ

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് പവര്‍പ്ലേയിലെ ആദ്യ നാലോവറില്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. 3.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സിലെത്തിയ ബംഗ്ലാദേശിന് മുഹമ്മദ് നയീമിന്‍റെ(9) വിക്കറ്റാണ് ആദ്യം നഷ്ടമായത്. റബാദക്കായിരുന്നു വിക്കറ്റ്. അതേ സ്കോറില്‍ സൗമ്യ സ്കോറില്‍ സൗമ്യ സര്‍ക്കാരിനെയും ബംഗ്ലാദേശിന് നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ സര്‍ക്കാരിനെ റബാദ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

മൂന്ന് പന്ത് നേരിട്ട മുഷ്ഫീഖുര്‍ റഹീമിനെ റണ്ണെടുക്കും മുമ്പെ റബാദ ഹെന്‍ഡ്രിക്സിന്‍റെ കൈകകളിലെത്തിച്ചതോടെ വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സെന്ന നിലയില്‍ നിന്ന് 24-3ലേക്ക് ബംഗ്ലാദേശ് കൂപ്പുകുത്തി. 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ മെഹമ്മദുള്ള(3), ആഫിസ് ഹൊസൈന്‍(0) എന്നിവരെ കൂടി നഷ്ടമായ ബംഗ്ലാദേശ് 34-5ലേക്ക് തകര്‍ന്നടിഞ്ഞു.

നടുവൊടിച്ച് ഷംസി, വാലരിഞ്ഞ് നോര്‍ട്യ

സ്കോര്‍ ബോര്‍ഡില്‍ 45 റണ്‍സെത്തിയപ്പോഴേക്കും പൊരുതി നിന്ന ലിറ്റണ്‍ ദാസും(24) മടങ്ങി. പിന്നീട് എട്ടാമനായി ക്രീസിലെത്തിയ മെഹ്ദി ഹസനും(27) ഷമീം ഹൊസൈനും(11) ചേര്‍ന്ന് ബംഗ്ലാദേശിന് 50 കടത്തിയെങ്കിലും ബംഗ്ലാ കടുവകളുടെ വാലരിഞ്ഞ ആന്‍റിച്ച് നോര്‍ട്യ 100 കടക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞു.

ദക്ഷിണാഫ്രിക്കക്കായി ആന്‍റിച്ച് നോര്‍ട്യയും കാഗിസോ റബാദയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ തബ്രൈസ് ഷംസി 21 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഡ്വയിന്‍ പ്രിട്ടോറിയസ് മൂന്നോവറില്‍ 11 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി. സെമി സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം