
ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട്(New Zealand) തോറ്റ ഇന്ത്യ(India) കളി കൈവിട്ടത് എപ്പോഴെന്ന് വ്യക്തമാക്കി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(Sachin Tendulkar). ആറാം ഓവര്‍ മുതല്‍ പത്താം ഓവര്‍ വരെ ഇന്ത്യ നേടിയത് വെറും 13 റണ്‍സാണെന്നും അതാണ് മത്സരത്തില്‍ നിര്‍ണായകമായതെന്നും സച്ചിന്‍ പറഞ്ഞു.
ആ ഘട്ടത്തില്‍ അനായാസം സിംഗിളുകളെടുക്കാനുള്ള സാധിക്കാതിരുന്നത് ബാറ്റര്‍മാരെ വമ്പനടിക്ക് പ്രേരിപ്പിച്ചുവെന്നും സച്ചിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന്‍റെ ബൗളിംഗ് മാറ്റങ്ങളെയും സച്ചിന്‍ പ്രശംസിച്ചു. ആദ്യ പന്ത് മുതല്‍ വില്യംസണ്‍ തന്‍റെ ബൗളര്‍മാരെ ഉപയോഗിച്ച രീതി അസാമാന്യമായിരുന്നു. അവരുടെ തന്ത്രങ്ങളും പവര്‍പ്ലേയില്‍ ഫലപ്രദമായി. പവര്‍ പ്ലേയില്‍ നമുക്ക് കണ്ട് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സാണ് നേടാനായത്. അതില്‍ തന്നെ 15 റണ്‍സും വന്നത് അഞ്ചാം ഓവറിലാണ്.
അതുപോലെ റിഷഭ് പന്ത് ബാറ്റിംഗിനെത്തിയപ്പോള്‍ സ്പിന്നര്‍മാരുടെ ബൗളിംഗ് എന്‍ഡ് മാറ്റിയ വില്യംസന്‍റെ തീരുമാനം ബുദ്ധിപരമായിരുന്നു. ആകെ മൊത്തത്തില്‍ ന്യൂസിലന്‍ഡിന്‍റെ തന്ത്രങ്ങളെ പ്രതിരോധിക്കുക എന്നത് മാത്രമായി ഇന്ത്യയുടെ പണി. റണ്‍സ് വരാതിരുന്നതോടെ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
മാര്‍ട്ടിന്‍ ഗപ്ടില്‍ പുറത്തായശേഷം ഡാരില്‍ മിച്ചലും വില്യംസണും ചേര്‍ന്ന് നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ സാധ്യതകള്‍ അവസാനിപ്പിച്ചു. ക്രീസില്‍ പാറപോലെ ഉറച്ചു നില്‍ക്കുന്ന വില്യംസണുള്ളപ്പോള്‍ കാര്യങ്ങള്‍ ഒരിക്കലും ന്യൂസിലന്‍ഡിന്‍റെ കൈവിട്ടുപോവില്ലെന്ന് ഉറപ്പായിരുന്നു. അതുപോലെ മികച്ച ഷോട്ടുകള്‍ കളിച്ച ഡാരില്‍ മിച്ചല്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും മികവ് കാട്ടിയെന്നും സച്ചിന്‍ പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 10 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് മാത്രമെടുത്തപ്പോള്‍ 14. 3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് ലക്ഷ്യത്തിലെത്തി. തോല്‍വി ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാകുകയും ചെയ്തു. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിന് തോറ്റിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!