
പെര്‍ത്ത്: ടി20 ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ സൂപ്പര്‍ 12 മത്സരത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയ. 12-ാം ഓവര്‍ വരെ ഒപ്പത്തിനൊപ്പം പോരാടിയ ലങ്കയെ 17 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തിലാണ് ഓസ്ട്രേലിയ അനായാസം മറികടന്നത്. അവസാന 48 പന്തില്‍ വിജയത്തിലേക്ക് 70 റണ്‍സ് വേണ്ടിയിരുന്ന ഓസീസിനെ സ്റ്റോയ്നിസ് അനായാലം ലക്ഷ്യത്തിലെത്തിച്ചു. 17 പന്തില്‍ ആറ് സിക്സും നാലു ഫോറും പറത്തി അര്‍ധസെഞ്ചുറി തികച്ച സ്റ്റോയ്നിസ് 18 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു. നായകന്‍ ആരോണ്‍ ഫിഞ്ച് 41 പന്തില്‍ 31 റണ്‍സെടുത്ത് വിജയത്തില്‍ സ്റ്റോയ്നിസിന് കൂട്ടായി. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 157-6, ഓസ്ട്രേലിയ 16.3 ഓവറില്‍ 158-3.
തുടക്കം പതുക്കെ പിന്നെ സ്റ്റോയ്നിസ് വെടിക്കെട്ട്
ലങ്കന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഓസീസിന് ആഗ്രഹിച്ച തുടക്കമല്ല കിട്ടിയത്. നാലാം ഓവറില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(11) പുറത്താവമ്പോള്‍ ഓസീസ് സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സെ ഉണ്ടായിരുന്നുള്ളു. മിച്ചല്‍ മാര്‍ഷും ആരോണ്‍ ഫിഞ്ചും പിടിച്ചു നിന്നെങ്കിലും പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഓസീസ് സ്കോര്‍ 33 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. വണ്‍ ഡൗണായി ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷ് ഹസരങ്കയെ കടന്നാക്രമിച്ച് ഓസീസ് സ്കോര്‍ എട്ടാം ഓവറില്‍ 50 കടത്തി. പിന്നാലെ മാര്‍ഷിനെ(17) ധനഞ്ജയ ഡിസില്‍വ മടക്കി. ഫിഞ്ചിന്‍റെ മെല്ലെപ്പോക്കിനിടയിലും തകര്‍ത്തടിച്ച ഗ്ലെന്‍ മാക്സ്‌വെല്‍(12 പന്തില്‍ 23) ഓസീസിനെ 10 ഓവറില്‍ 85 റണ്‍സിലെത്തിച്ചു. പതിമൂന്നാം ഓവറില്‍ മാക്സ്‌വെല്ലിനെ കരുണരത്നെ വീഴ്ത്തുമ്പോള്‍ ഓസീസ് സമ്മര്‍ദ്ദത്തിലായിരുന്നു.
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ തന്നെ രക്ഷിച്ചതിന് അശ്വിനോട് നന്ദി പറഞ്ഞ് കാര്‍ത്തിക്-വീഡിയോ
എന്നാല്‍ ക്രീസിലെത്തിയപാടെ അടി തുടങ്ങിയ സ്റ്റോയ്നിസ് സമ്മര്‍ദ്ദം അടിച്ചകറ്റി. ലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയെ ആദ്യം മാക്സ്‌വെല്ലും പിന്നീട് സ്റ്റോയ്നിസും കണക്കിന് പ്രഹരിച്ചതോടെ ലങ്കയുടെ പിടി അയഞ്ഞു. പതിനാലാം ഓവറില്‍ 10ഉം പതിനഞ്ചാം ഓവറില്‍ 19ഉം പതിനാറാം ഓവറില്‍ 20ഉം റണ്‍സടിച്ച സ്റ്റോയ്നിസ് ഓസീസിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഓസീസിന്‍റെ ആദ്യ ജയമാണിത്. മൂന്നോവറില്‍ 53 റണ്‍സ് വഴങ്ങിയ ഹസരങ്കയാണ് ലങ്കന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 157 റണ്‍സെടുത്തത്. 40 റണ്‍സെടുത്ത പാതും നിസങ്കയായിരുന്നു ലങ്കയുടെ ടോപ് സ്കോറര്‍. ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ(5) രണ്ടാം ഓവറില്‍ നഷ്ടമായെങ്കിലും ധനഞ്ജയ ഡിസില്‍വയും നിസങ്കയും ചേര്‍ന്ന് ലങ്കയെ പന്ത്രണ്ടാം ഓവറില്‍ 75ല്‍ എത്തിച്ചു. 26 റണ്‍സെടുത്ത ഡിസില്‍വയെ മടക്കി ആഷ്ടണ്‍ അഗര്‍ ആണ് കൂട്ടുകെട്ട് പൊളിച്ചത്.
ഓസീസ് താരത്തിന് കൊവിഡ്, ലോകകപ്പില്‍ വീണ്ടും കൊവിഡ് ആശങ്ക
പിന്നാലെ നിസങ്ക(45 പന്തില്‍ 40) റണ്‍ ഔട്ടായി. ചരിത് അസലങ്ക(25 പന്തില്‍ 38) പൊരുതി നിന്നെങ്കിലും പിന്നീട് എത്തിയവരാരും പിടിച്ചു നില്‍ക്കാഞ്ഞത് ലങ്കക്ക് തിരിച്ചടിയായി.പതിനഞ്ചാം ഓവറില്‍ ലങ്ക 100 കടന്നതിന് പിന്നാലെ ഭാനുക രജപക്സ(7), ക്യാപ്റ്റന്‍ ദാസുന്‍ ഷനക((3), വാനിന്ദു ഹസരങ്ക(1) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ 97-2ല്‍ നിന്ന് ലങ്ക 120-6ലേക്ക് കൂപ്പു കുത്തി. പാറ്റ് കമിന്‍സ് എറിഞ്ഞ അവസാന ഓവറില്‍ നേടിയ 20 റണ്‍സ് അടക്കം അവസാന നാലോവറില്‍ 46 റണ്‍സ് നേടിയാണ് ലങ്ക പൊരുതാവുന്ന സ്കോറിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!