2019ല്‍ ഏറെ ചർച്ചയ്ക്ക് വഴിയൊരുക്കിയ ലോര്‍ഡ്‌സിലെ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ഏകദിന ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ചത് കുമാർ സംഗക്കാരയായിരുന്നു
മെല്‍ബണ്‍: ഐസിസി ടൂർണമെന്‍റുകളുടെ ഫൈനലിലെ അംപയർമാരിലെ സ്ഥിരസാന്നിധ്യമാണ് ശ്രീലങ്കയുടെ കുമാർ ധർമ്മസേന. 2019ല്‍ വിവാദമായ ഏകദിന ലോകകപ്പ് ഫൈനലും 2021ലെ ട്വന്‍റി 20 ലോകകപ്പ് ഫൈനലും 2022ലെ ട്വന്‍റി 20 ലോകകപ്പ് ഫൈനലും നിയന്ത്രിച്ച അംപയർമാരില്‍ ഒരാളായ ധർമ്മസേനയ്ക്ക് ഒരു സവിശേഷതയുണ്ട്. ഫൈനലിന് ശേഷമുള്ള ധർമ്മസേനയുടെ സെല്‍ഫികള്‍ വിഖ്യാതമാണ്.
2019ല്‍ ഏറെ ചർച്ചയ്ക്ക് വഴിയൊരുക്കിയ ലോര്‍ഡ്‌സിലെ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ഏകദിന ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ചത് കുമാർ സംഗക്കാരയായിരുന്നു. സമനിലയും സൂപ്പർ ഓവർ ടൈയും കണ്ട മത്സരത്തില്‍ ബൗണ്ടറികളുടെ എണ്ണത്തിന്‍റെ കരുത്തില്‍ ഇംഗ്ലണ്ട് ജേതാക്കളായി. ഇതിന് ശേഷം ഇംഗ്ലീഷ്-ന്യൂസിലന്‍ഡ് താരങ്ങളെ സാക്ഷിയാക്കി സെല്‍ഫി എടുത്തിരുന്നു ധർമ്മസേന. കിവീസ് പേസർ ട്രെന്‍റ് ബോള്‍ട്ട് ധർമ്മസേനയുടെ സെല്‍ഫിയിലേക്ക് നോക്കുന്നത് കാണാം. 2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന്‍റെ കലാശപ്പോരില്‍ കിവികളെ കീഴടക്കി ഓസീസ് കപ്പുയർത്തിയപ്പോഴും ധർമ്മസേന സെല്‍ഫിയെടുത്തു. അന്ന് ഓസീസ് സ്‍ക്വാഡിനെ ഒന്നാകെ തന്‍റെ സെല്‍ഫിയില്‍ അദേഹം ഉള്‍ക്കൊള്ളിച്ചു. മത്സരത്തിലെ ഫോർത് അംപയറായിരുന്നു ധർമ്മസേന. ഇക്കുറി ഓസ്ട്രേലിയ വേദിയായ ലോകകപ്പിലാവട്ടെ പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‍ലറെ ചേർത്തുനിർത്തിയായിരുന്നു കുമാർ ധർമ്മസേനയുടെ സെല്‍ഫി.
2019ലെ ഏകദിന ലോകകപ്പ് ഫൈനല്‍ കുമാർ ധർമ്മസേനയുടെ വിവാദ തീരുമാനം കൊണ്ട് കുപ്രസിദ്ധമാണ്. ഫൈനലില്‍ മാര്‍ട്ടിന്‍ ഗപ്‌റ്റിലിന്‍റെ ത്രോയില്‍ ആറ് റണ്‍സ് അനുവദിച്ച കുമാര്‍ ധര്‍മ്മസേനയുടെ തീരുമാനം വലിയ വിവാദമായിരുന്നു. ഗുപ്റ്റിലിന്‍റെ ത്രോ ബെന്‍ സ്റ്റോക്സിന്‍റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക് പാഞ്ഞതോടെ ആറ് റണ്‍സ് അനുവദിച്ച തീരുമാനമാണ് വിവാദമായത്. ഇതോടെയാണ് മത്സരം സമനിലയിലേക്കും സൂപ്പർ ഓവറിലേക്കും നീങ്ങുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
കുറ്റക്കാർ താരങ്ങളല്ല, ബിസിസിഐ; ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയുടെ കാരണവുമായി ഡാരന്‍ സമി