ടി20 ലോകകപ്പുകളിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് സമ്പൂർണ്ണ ആധിപത്യമാണുള്ളത്. കളിച്ച മൂന്ന് മത്സരങ്ങളിലും ജയം കിവീസിനൊപ്പമായിരുന്നു.
അഹമ്മദബാദ്: ഐസിസി നോക്കൗട്ടുകളിലെ ആവേശപ്പോരുകളിലൊന്നാണ് ഇപ്പോകള്‍ ഇന്ത്യ - ന്യൂസീലന്‍ഡ് മത്സരങ്ങള്‍. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കിവീസിനെ തോല്‍പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. രോഹിത് ശര്‍മയുടെ അര്‍ധസെഞ്ച്വറി കരുത്തിലായിരുന്നു ഇന്ത്യന്‍ കുതിപ്പ്. അതിനും മുമ്പ് 2023 ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ വീഴ്ത്തി. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ മാജിക് സ്‌പെല്ലാണ് കിവീസിന്റെ ചിറകരിഞ്ഞത്.
പക്ഷേ, അതിന് മുമ്പ് ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കിവീസിനെതിരെ ഇന്ത്യ വീണു. അതിനും മുമ്പ് 2019 ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ വീഴ്ത്തി ന്യൂസീലന്‍ഡ്. ധോണിയുടെ റണ്ണൗട്ടും രോഹിതിന്റെ കരിച്ചിലും ഇന്നും ആരാധകരുടെ ഹൃദയത്തിലെ വിങ്ങലാണ്. ഇതിന് തുടര്‍ച്ചായാണ് ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ - കിവീസ് മത്സരങ്ങള്‍. മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ന്യൂസീലന്‍ഡിന് ജയം. 2007ല്‍ പത്ത് റണ്‍സിനും 2016ല്‍ 47 റണ്‍സിനും 2021ല്‍ എട്ട് വിക്കറ്റിനും ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചു. ട്വന്റി 20 ലോകകപ്പില്‍ കിവീസിനോട് ജയിക്കാനായിട്ടില്ലെന്ന ചരിത്രം കൂടി തിരുത്തിയെഴുതി വേണം ഇന്ത്യയ്ക്ക് അഹമ്മദാബാദില്‍ കപ്പുയര്‍ത്താന്‍.
നാളെയാണ് കിരീടപ്പോര്. അഹമ്മദാബാദില്‍ വൈകിട്ട് ഏഴിനാണ് ഫൈനല്‍ തുടങ്ങുക. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏകതോല്‍വി അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആയിരുന്നു. ഇന്ത്യ സെമിയില്‍ ഏഴ് റണ്ണിന് ഇംഗ്ലണ്ടിനെ മറികടന്നു. ന്യൂസിലന്‍ഡ് ഒന്‍പത് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍, ആദ്യ ട്രോഫിയാണ് ന്യൂസിലന്‍ഡിന്റെ ലക്ഷ്യം.
മലയാളിതാരം സഞ്ജു സാംസണും ജസ്പ്രിത് ബുംറയുമാണ് ഇന്ത്യന്‍ നിരയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ന്യൂസിലന്‍ഡ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ചുവരെയും ഇന്ത്യ വൈകിട്ട് ആറ് മുതല്‍ ഒന്‍പത് വരെയും പരിശീലനം നടത്തും. ഇരുടീമിന്റെയും പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.

