ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി, മുൻ തോൽവികൾ നൽകിയ 'ദുശ്ശകുനം' ഒഴിവാക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അഹമ്മദാബാദിലെ ഹോട്ടൽ മാറ്റി.
അഹമ്മദാബാദ്: ടി20 ലോകകപ്പ് നിലനിര്‍ത്താനാണ് ഇന്ത്യന്‍ ക്രിക്കറ്റ് നാളെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്. ടീമിനായി ബിസിസിഐയും ടീം മാനേജ്മെന്റും എല്ലാ പഴുതുകളും അടച്ചുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. കേവലം പരിശീലനം മാത്രമല്ല, ഗ്രഹദോഷങ്ങളും ഭാഗ്യനിര്‍ഭാഗ്യങ്ങളും വരെ പരിഗണിച്ചാണ് ടീമിന്റെ ഓരോ ചുവടുവെപ്പും. സെമി ഫൈനലിന് മുന്നോടിയായി മുംബൈയിലെ പരിശീലന സെഷന്‍ 45 മിനിറ്റോളം വൈകിപ്പിച്ചത് ചന്ദ്രഗ്രഹണത്തിന്റെ അശുഭകരമായ സ്വാധീനം ഒഴിവാക്കാനായിരുന്നു.
ഇതിന് പുറമെ, അഹമ്മദാബാദിലെ ഫൈനലിനായി എത്തിയ ടീമിനായി ബിസിസിഐ ഹോട്ടലും മാറ്റി നല്‍കി. ഇതിനുമുമ്പ് ഇതേ നഗരത്തിലെ മറ്റൊരു ഹോട്ടലില്‍ താമസിച്ചപ്പോഴാണ് 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പര്‍-8 മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടത്. ആ ദുശ്ശകുനം ഒഴിവാക്കാനാണ് ഇത്തവണ ടീം പുതിയ ഹോട്ടലിലേക്ക് മാറിയത്. മുന്‍പ് താമസിച്ചിരുന്ന ഐടിസി നര്‍മ്മദ ഹോട്ടലിന് പകരം ഇത്തവണ താജ് സ്‌കൈലൈനിലാണ് ടീം താമസിക്കുക.
സാധാരണയായി ഇത്തരം വലിയ ടൂര്‍ണമെന്റുകളില്‍ ടീമുകള്‍ ഒരേ ഹോട്ടലുകള്‍ തിരഞ്ഞെടുക്കാറാണ് പതിവ്, എന്നാല്‍ ഇത്തവണ മാനസികമായ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ പുതിയ സാഹചര്യം ആവശ്യമാണെന്ന് ടീം വിലയിരുത്തി. ഹോട്ടല്‍ മാറ്റത്തിന് പുറമെ സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമും ടീം ഇന്ത്യ മാറ്റിയിട്ടുണ്ട്. സാധാരണ ആതിഥേയര്‍ ഉപയോഗിക്കുന്ന ഡ്രസ്സിംഗ് റൂമിന് പകരം സന്ദര്‍ശക ടീമുകള്‍ ഉപയോഗിക്കുന്ന ഡ്രസ്സിംഗ് റൂമാണ് ഫൈനലിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്.
2023ലെ തോല്‍വി നടന്ന അതേ ഡ്രസ്സിംഗ് റൂം ഒഴിവാക്കി മറ്റൊരു അന്തരീക്ഷത്തില്‍ മത്സരത്തിന് ഇറങ്ങുന്നത് ടീമിലെ താരങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് മാനേജ്മെന്റ് വിശ്വസിക്കുന്നു. ഹോം ഡ്രസ്സിംഗ് റൂം ഇത്തവണ ന്യൂസിലന്‍ഡ് ടീമായിരിക്കും ഉപയോഗിക്കുക. ശാസ്ത്രീയമായ തയ്യാറെടുപ്പുകള്‍ക്കൊപ്പം ഇത്തരം വിശ്വാസങ്ങള്‍ക്കും കായിക ലോകത്ത് പ്രാധാന്യമുണ്ടെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്.

