
സൂര്യകുമാറും സംഘവും കാല്‍കുലേറ്റര്‍ എടുത്തുകഴിഞ്ഞു. സിംബാബ്‌വെയ്ക്ക് എതിരായ വെസ്റ്റ് ഇൻഡീസിന്റെ തകര്‍പ്പൻ ജയത്തോടെ ഇന്ത്യയുടെ കാര്യം കൂടുതല്‍ പരുങ്ങലിലുമായി. സെമിയില്‍ എത്താൻ കഴിഞ്ഞില്ലെങ്കില്‍ കാത്തിരിക്കുന്നതോ വലിയ നാണക്കേട്.
ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ആതിഥേയത്വം വഹിച്ച ഒരു ലോകകപ്പിലും ഇന്ത്യ സെമി ഫൈനലില്‍ എത്താതിരുന്നിട്ടില്ല. അതിപ്പോള്‍ ഏകദിന ലോകകപ്പാണെങ്കിലും ട്വന്റി 20-യാണെങ്കിലും.
1987ലാണ് ആദ്യമായി ഒരു ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്. പാക്കിസ്ഥാനൊപ്പം സഹആതിഥേയത്വം. ശേഷം പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും ഒപ്പം 1996ല്‍. രണ്ട് തവണയും കിരീടമോഹം സെമിയില്‍ അവസാനിച്ചപ്പോള്‍ 2011ല്‍ ജേതാക്കളുമായി. ഒടുവില്‍ 2023ലായിരുന്നു, അന്ന് അഹമ്മദാബാദില്‍ രോഹിതിന്റെ ടീം ഫൈനലില്‍ വീണു.
ട്വന്റി 20 എടുത്താല്‍ ഇതിന് മുൻപ് ഒരു തവണ മാത്രമാണ് ഇന്ത്യയില്‍ വിശ്വകിരീടപ്പോര് അരങ്ങേറിയത്. 2016ല്‍. അന്ന് സെമി ഫൈനലില്‍ വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെടുകയായിരുന്നു.
ഇത്തവണ അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിക്കാതെയോ അല്ലെങ്കില്‍ മറ്റ് ഫലങ്ങള്‍ പ്രതികൂലമായാലോ ഇന്ത്യയെ തേടിയെത്തുക ചെറുതല്ലാത്ത അപമാനമായിരിക്കും. അതും സ്വന്തം കാണികള്‍ക്ക് മുന്നില്‍.
ടി20 ലോകകപ്പിന്റെ ഇന്നേവരെയുള്ള ചരിത്രത്തില്‍ ഒരു ആതിഥേയ രാജ്യത്തിനും കിരീടം നേടാനായിട്ടില്ല. ഇതിന് പുറമെ കിരീടം പ്രതിരോധിക്കാനും ഒരു ടീമിനും കഴിഞ്ഞിട്ടില്ല. ഈ രണ്ട് വെല്ലുവിളികളും മറികടക്കാമെന്ന ശുഭ പ്രതീക്ഷയിലായിരുന്നു ലോകകപ്പ് ആരംഭിക്കും മുൻപ് സൂര്യകുമാർ യാദവ്.
എന്നാല്‍, ടൂർണമെന്റിലുടനീളം കനത്ത തിരിച്ചടിയാണ് ഇന്ത്യ നേരിട്ടത്. സമ്പൂർണ ആധിപത്യത്തോടെ ജയിച്ചുവെന്ന് പറയാൻ പാക്കിസ്ഥാനെതിരായ ഒരു മത്സരം മാത്രമാണുള്ളത്. അമേരിക്ക, നമീബിയ, നെതർലൻഡ്‌സ് എന്നീ ടീമുകള്‍ക്കെതിരെ വിജയിച്ചെങ്കിലും പരീക്ഷിക്കപ്പെട്ടു. പിന്നാലെ ദക്ഷിണാഫ്രിക്കയോട് പരാജയവും രുചിച്ചു.
Powered by:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!