T20 World Cup| 'ടൂര്‍ണമെന്റിലെ താരം അവനായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു'; വാര്‍ണറെ കുറിച്ച് ഫിഞ്ച്

By Web TeamFirst Published Nov 15, 2021, 10:52 AM IST
Highlights

കെയ്ന്‍ വില്യംസണ്‍ (Kane Williamson) നായകസ്ഥാനം ഏറ്റെടുത്തപ്പോള്‍ ഒറ്റയ്ക്ക് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞുകൂടുകയായിരുന്നു വാര്‍ണര്‍. മൂന്ന് തവണ ഓറഞ്ച് ക്യാപ്പ് നേടിയ താരമാണ് വാര്‍ണര്‍ എന്നോര്‍ക്കണം.

ദുബായ്: ലോകകപ്പിന് (T20 World Cup) മുമ്പുള്ള രണ്ട് മാസം കരിയറിലെ മോശം കാലത്തിലൂടെയാണ് ഓസ്‌ട്രേലിയന്‍ (Australia) താരം ഡേവിഡ് വാര്‍ണര്‍ (David Warner) പോയികൊണ്ടിരുന്നത്. ഐപിഎല്ലില്‍ (IPL) സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ (Sunrisers Hyderabad) ക്യാപറ്റനായിരുന്ന വാര്‍ണര്‍ക്ക് ടീമില്‍ പോലും ഇടം ലഭിക്കാത്ത അവസ്ഥ വന്നു. കെയ്ന്‍ വില്യംസണ്‍ (Kane Williamson) നായകസ്ഥാനം ഏറ്റെടുത്തപ്പോള്‍ ഒറ്റയ്ക്ക് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞുകൂടുകയായിരുന്നു വാര്‍ണര്‍. മൂന്ന് തവണ ഓറഞ്ച് ക്യാപ്പ് നേടിയ താരമാണ് വാര്‍ണര്‍ എന്നോര്‍ക്കണം.

എന്നാല്‍ ടി20 ലോകകപ്പ് അവസാനിക്കുമ്പോള്‍ മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരവുമായിട്ടാണ് വാര്‍ണര്‍ മടങ്ങുന്നത്. ഏഴ് മത്സരങ്ങളില്‍ 289 റണ്‍സാണ് വാര്‍ണര്‍ നേടിയത്. അവസാന മൂന്ന് മത്സരങ്ങളില്‍ 89, 49, 53 എന്നിങ്ങനെയായിരുന്നു വാര്‍ണറുടെ സ്‌കോറുകള്‍. റണ്‍വേട്ടക്കാരില്‍ രണ്ടാമതാണ് ഓസീസ് ഓപ്പണര്‍. ഇപ്പോള്‍ വാര്‍ണറെ കുറിച്ച് സംസാരിക്കുകയാണ് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (Aaron Finch). 

വാര്‍ണറെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയാണിതെന്നാണ് ഫിഞ്ച് പറയുന്നത.് ''വാര്‍ണറെ എതുതിത്തള്ളിയവര്‍ക്ക് ഞാന്‍ യാതൊരു വിലയും നല്‍കുന്നില്ല. വാര്‍ണറുടെ കാലം കഴിഞ്ഞെന്ന് ആഴ്ച്ചകള്‍ക്ക് മുമ്പ് പലരും പറഞ്ഞിരുന്നു. അതിനെല്ലാമുള്ള മറുപടിയായിരുന്നു ഈ ലോകകപ്പിലെ ഫോം.''  ഫിഞ്ച് പറഞ്ഞു.

കെവിന്‍ പീറ്റേഴ്‌സണ്‍ ശേഷം കപ്പുയര്‍ത്തുന്ന ടീമിലെ താരം മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് ആകുന്നത് ആദ്യമായിട്ടാണ്. ഫോമിലല്ലാത്ത വാര്‍ണറെ എങ്ങനെയാണ് ടീം മാനേജ് ചെയ്തതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനും ഫിഞ്ച് മറുപടി പറഞ്ഞു. 

''കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറെ വിളിച്ചിരുന്നു. വാര്‍ണറുടെ കാര്യത്തില്‍ ഉത്കണ്ഠ വേണ്ടെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞിരുന്നു. അവനായിരിക്കും മാന്‍ ഓഫ് ദ മാച്ച്. എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് വാര്‍ണര്‍. ഒരു യോദ്ധാവാണ് അദ്ദേഹം. വാര്‍ണര്‍ ഫോമിലേക്കെത്തിയത് ഞങ്ങളെല്ലാവരേയും സന്തോഷിപ്പക്കുന്നു.'' ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

click me!