
ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (South Africa) വെസ്റ്റ് ഇന്‍ഡീസിന് (West Indies) ഭേദപ്പെട്ട തുടക്കം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് ഏഴ് ഓവര്‍ പിന്നിടുമ്പോല്‍ വിക്കറ്റ് നഷ്ടമില്ലാതെ 46 റണ്‍സെടുത്തിട്ടുണ്ട്. എവിന്‍ ലൂയിസ് (36), ലെന്‍ഡല്‍ സിമണ്‍സ് (7) എന്നിവരാണ് ക്രീസില്‍.
ആദ്യ മൂന്ന് ഓവറുകളില്‍ വിന്‍ഡീസ് ഓപ്പണര്‍മാര്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. പിന്നീട് തുടര്‍ച്ചയായി സിക്‌സും ഫോറും കണ്ടെത്തിയ ലൂയിസ് വിന്‍ഡീസിനെ മത്സരത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതുവരെ മൂന്ന് വീതം സിക്സും ഫോറും ലൂയിസ് നേടി.
നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവൂമ ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. ഇരുവരും ആദ്യജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനോട് ദയനീയമായി തോറ്റിരുന്നു. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയയോടും തോറ്റിരുന്നു.
ദക്ഷിണാഫ്രിക്ക ടീമില്‍ ഒരു മാറ്റം വരുത്തി. ക്വിന്റണ്‍ ഡി കോക്കിന് (Quinton De Kock) പകരം റീസ ഹെന്‍ഡ്രിക്‌സ് ടീമിലെത്തി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഡി കോക്ക് വിട്ടുനില്‍ക്കുന്നത്. വിന്‍ഡീസും ഒരു മാറ്റം വരുത്തി. മക്‌കോയ് പുറത്തായി. ഹെയ്ഡല്‍ വാല്‍ഷാണ് പകരമെത്തിയത്.
ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, റീസ ഹെന്‍ഡ്രിക്‌സ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, തബ്രൈസ് ഷംസി.
വെസ്റ്റ് ഇന്‍ഡീസ്: ലെന്‍ഡല്‍ സിമണ്‍സ്, എവിന്‍ ലൂയിസ്, ക്രിസ് ഗെയ്ല്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പുരാന്‍, കീറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസ്സല്‍, ഡ്വെയ്ന്‍ ബ്രാവോ, അകീല്‍ ഹൊസീന്‍, ഹെയ്ഡല്‍ വാല്‍ഷ്, രവി രാംപോള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!