T20 World Cup| കുട്ടിക്രിക്കറ്റിലെ ആധിപത്യം അസ്തമിച്ചു, വിന്‍ഡീസ് ക്രിക്കറ്റില്‍ ഇനി ഇലപൊഴിയും കാലം

By Web TeamFirst Published Nov 5, 2021, 6:05 PM IST
Highlights

എല്ലാ മത്സരങ്ങളിലും വലിയ ഷോട്ടുകൾക്ക് ശ്രമിച്ച് പുറത്തായ താരങ്ങൾ യുഎഇയിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടില്ല. പിച്ചുകൾക്കനുസരിച്ച് പദ്ധതി ഒരുക്കുന്നതിൽ ടീം തീർത്തും പരാജയപ്പെട്ടു. ടീം സെലക്ഷൻ മുതൽ തന്നെ വിൻഡീസിന് വീഴ്ച പറ്റി എന്ന് പറയാം.

അബുദാബി: ടി20 ലോകകപ്പിൽ(T20 World Cup) നിന്ന് സെമി കാണാതെ പുറത്തായതോടെ കുട്ടിക്രിക്കറ്റിൽ ഒരു ദശാബ്ദത്തിലേറെയുണ്ടായിരുന്ന വെസ്റ്റ് ഇൻഡീസ്(West Indies) ആധിപത്യം അസ്തമിക്കുകയാണ്. 2012ലും 2016 ലും കിരീടം നേടിയ ടീമിലെ പ്രധാന താരമായ ഡ്വെയ്ൻ ബ്രാവോ(Dwayne Bravo) അടുത്ത മത്സരത്തോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ ടൂർണമെന്‍റിൽ ഫേവറൈറ്റുകളായി കരുതപ്പെട്ടിരുന്നില്ലെങ്കിലും വിൻഡീസ് ഇത്ര ദയനീയമായി പുറത്താവുമെന്ന് ആരും കരുതിയിരുന്നില്ല.

യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ(Chris Gayle)ഓൾ റൗണ്ടർ ഡ്വയ്ൻ ബ്രാവോ, വെടിക്കെട്ടിന് പേരു കേട്ട ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ്(Kieron Pollard), വിൻഡീസിന്റെ ലോകകപ്പ് വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച താരങ്ങളെല്ലാം നിഴൽമാത്രമായതോടെയാണ് കരീബിയൻ പട സെമി കാണാതെ പുറത്തായത്. ഫ്രാഞ്ചൈസി ട്വന്‍റി 20 ലീഗുകളിൽ കളിച്ച് ഏറ്റവുമധികം അനുഭവപരിചയമുള്ള താരങ്ങളുള്ള ടീം ഇംഗ്ലണ്ടിനെതിര ആദ്യ മത്സരത്തിൽ 55 റൺസിന് പുറത്തായപ്പോൾത്തന്നെ അപകടം മണത്തിരുന്നു.

എല്ലാ മത്സരങ്ങളിലും വലിയ ഷോട്ടുകൾക്ക് ശ്രമിച്ച് പുറത്തായ താരങ്ങൾ യുഎഇയിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടില്ല. പിച്ചുകൾക്കനുസരിച്ച് പദ്ധതി ഒരുക്കുന്നതിൽ ടീം തീർത്തും പരാജയപ്പെട്ടു. ടീം സെലക്ഷൻ മുതൽ തന്നെ വിൻഡീസിന് വീഴ്ച പറ്റി എന്ന് പറയാം. ഓൾ റൗണ്ടറായ ജെയ്സൺ ഹോൾഡറെ ആദ്യഘട്ടത്തിൽ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. മെക്കോയ്ക്ക് പകരക്കാരനായാണ് താരം ടീമിലെത്തിയത്. ടി20 ക്രിക്കറ്റിലെ സൂപ്പർ താരം ഡ്വെയ്ൻ ബ്രാവോ കരീബിയൻ ടീമിന്‍റെ പടിയിറങ്ങുകയാണ്.

ഓസ്ട്രേലിയക്കെതിരായ അടുത്ത മത്സരം ബ്രാവോയുടെ വിരമിക്കൽ വേദി കൂടിയാകും. പഴയ പ്രതാപത്തിന്‍റെ പേരിൽ മാത്രം ടീമിൽ തുടരുന്ന ക്രിസ് ഗെയ്ൽ നാലു മത്സരങ്ങളിൽ നിന്നായി നേടിയത് 30 റൺസ് മാത്രം. 13 ആണ് ഗെയ്‌ലിന്‍റെ ഈ ലോകകപ്പിലെ മികച്ച സ്കോർ. 42 കാരനായ ക്രിസ് ഗെയ്ൽ അടുത്ത ലോകകപ്പിന് ടീമിവുണ്ടാവില്ലെന്ന് ഉറപ്പാണ്.

38 കാരനായ ബ്രാവോയും കളി അവസാനിപ്പിക്കുകയാണ്, 34 കാരനായ പൊള്ളാ‍ര്‍ഡിൽ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെങ്കിലും, ലെൻഡൽ സിമ്മൺസ് രവി രാംപോൾ തുടങ്ങിയവരുടെ സേവനം എത്രകാലമുണ്ടാവുമെന്ന് വ്യക്തമല്ല. 25 കാരനായ നിക്കോളാസ് പുരാനും 24 കാരനായ ഷിമ്രോൺ ഹെറ്റ് മെയറും വിൻഡീസ് ക്രിക്കറ്റിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

കൂടുതൽ യുവതാരങ്ങളെ ഉൾപ്പെടുത്തി ടീം പൊളിച്ചെഴുതിയാല്‍ മാത്രമേ ഓസ്ട്രേലിയയിൽ നടക്കുന്ന അടുത്ത ലോകകപ്പിൽ പഴയ പ്രതാപത്തോടെ കരീബിയൻ പടയ്ക്ക് തിരിച്ചെത്താൻ കഴിയൂ.

click me!