
ബ്രിസ്ബേൻ: ക്രീസില്‍ തന്‍റെ വ്യത്യസ്തമായ സ്റ്റാന്‍ഡ്സ് കൊണ്ടും ബാറ്റിംഗ് ശൈലികൊണ്ടും പന്ത് ലീവ് ചെയ്യുന്നതിലെ സവിശേഷതകൊണ്ടുമെല്ലാം ശ്രദ്ധേയനാണ് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ വ്യത്യസ്തമായ മറ്റൊരു പരീക്ഷണവുമായാണ് ഓസീസ് നായകന്‍ ബാറ്റിംഗിനായി ക്രീസിലെത്തിയത്. ഇരു കണ്ണുകള്‍ക്കും താഴെ കറുത്ത ടേപ്പ് ഒട്ടിച്ചായിരുന്നു സ്മിത്ത് ഇംഗ്ലണ്ടിനെതിരെ രണ്ടാം ദിനം ക്രീസിലെത്തിയത്.
നേരത്തെ ഓസ്ട്രേലിയന്‍ ടീമിന്‍റെ പരിശീലനത്തിനിടെയും സ്മിത്ത് കണ്ണുകള്‍ക്ക് താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ബാറ്റ് ചെയ്യുന്നത് കാണാമായിരുന്നു. വ്യത്യസ്തനാവാന്‍ വേണ്ടിയല്ല സ്മിത്ത് ഇത്തരത്തില്‍ കണ്ണുകള്‍ക്ക് താഴെ ടേപ്പ് ഒട്ടിച്ചിറങ്ങിയത്.ഡേ നൈറ്റ് ടെസ്റ്റില്‍ വെളിച്ചം കണ്ണിലടിക്കുന്നതുമൂലുമുള്ള പ്രശ്നം ഒഴിവാക്കാനായാണ് വെളിച്ചത്തെ ആഗിരണം ചെയ്യാന്‍ കഴിവുള്ള കറുത്ത ടേപ്പുകള്‍ സ്മിത്ത് കണ്ണിന് താഴെ ഒട്ടിച്ചിരിക്കുന്നത്. ഐ ബ്ലാക്ക് എന്നാണ് ഇതറിയപ്പെടുന്നത്. ഡേ നൈറ്റ് ടെസ്റ്റില്‍ ഉപയോഗിക്കുന്ന പിങ്ക് പന്തുകള്‍ ശരിയായി കാണാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.
വെസ്റ്റ് ഇന്‍ഡീസ് മുൻ താരം ശിവ്നാരായൺ ചന്ദര്‍പോളായിരുന്നു മുമ്പ് ഇത്തരത്തില്‍ കണ്ണിന് താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ബാറ്റിംഗിനിറങ്ങിയിരുന്നത്. സൂര്യപ്രകാശമടിക്കുമ്പോഴുള്ള തിളക്കം കുറക്കാനും പന്ത് ശരിയായി കാണാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
അമേരിക്കയിലെ ഫുട്ബോള്‍, ബേസ്ബോള്‍ ലീഗുകളിലെല്ലാം കളിക്കാര്‍ ഇത്തരത്തിലുള്ള കറുത്ത ടേപ്പ് ഒട്ടിച്ച് കളിക്കാനിറങ്ങുന്നത് പതിവു കാഴ്ചയാണ്. കണ്ണിന് താഴെ കറുത്ത ടേപ്പ് ഒട്ടിച്ചിറങ്ങുന്നതിന് മുമ്പ് ചന്ദര്‍പോളിന് മെസേജ് അയച്ചിരുന്നുവെന്നും ഇത് ഒട്ടിക്കുന്നതുകൊണ്ടുള്ള ഗുണത്തെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും സ്മിത്ത് പറഞ്ഞു. കണ്ണിലേക്ക് നേരിട്ടടിക്കുന്ന വെളിച്ചത്തെ 65 ശതമാനം കുറക്കാന്‍ ഇതുവഴി കഴിയുമെന്നും പക്ഷെ ഫോട്ടോസ് കണ്ടപ്പോള്‍ സ്മിത്ത് തെറ്റായാണ് ടേപ്പ് ഒട്ടിച്ചിരിക്കുന്നതെന്നും ചന്ദര്‍പോള്‍ പറഞ്ഞതായി സ്മിത്ത് മത്സരത്തിന് മുമ്പ് പറഞ്ഞിരുന്നു.
കണ്ണിന് താഴെ കറുത്ത ടേപ്പ് ഒട്ടിക്കുന്നത് കൊണ്ട് കണ്ണിലേക്ക് നേരിട്ട് വെളിച്ചമടിക്കുന്നത് കുറയുമോ എന്നറിയാനായി നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. 2008ല്‍ നടത്തിയൊരു പഠനത്തില്‍ പറയുന്നത് ടേപ്പ് ഒട്ടിക്കുന്നതുകൊണ്ട് മാത്രം കാര്യമായ മാറ്റം ഉണ്ടാകില്ലെന്നാണ്. ടേപ് ഒട്ടിച്ചതിനൊപ്പം ബേസ്ബോള്‍ താരങ്ങള്‍ തൊപ്പി കൂടി വെക്കുമ്പോള്‍ വെളിച്ചം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് യേല്‍ യൂണിവേഴ്സിറ്റി നടത്തിയൊരു പഠനത്തില്‍ പറയുന്നു. നായകന്‍ പാറ്റ് കമിന്‍സിന് പരിക്കേറ്റതിനാലാണ് സ്മിത്ത് ആദ്യ രണ്ട് ടെസ്റ്റിലും ഓസീസിനെ നയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക