
ലക്നൗ: ഐപിഎല്ലിലെ ആവേശ പോരാട്ടത്തില്‍ ലക്നൗ സൂപ്പർ ജയന്‍റ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടതിന് പിന്നാലെ അമ്പയറിംഗ് പിഴവ് ചര്‍ച്ചയാക്കി ആരാധകർ. ലക്നൗ ഇന്നിംഗ്‌സിലെ 12-ാം ഓവറിലായിരുന്നു വിവാദ സംഭവം. കാർത്തിക് ത്യാഗി എറിഞ്ഞ പന്തിൽ റിഷഭ് പന്ത് ഫൈൻ ലെഗ് ബാൗണ്ടറിക്ക് മുകളിലൂടെ പന്ത് അടിച്ചുപറത്തി. ഇത് സിക്‌സറാണെന്നും എന്നാൽ അമ്പയർ ഫോർ മാത്രമാണ് നൽകിയതെന്നുമാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. തേർഡ് അമ്പയർ പോലും ഈ പിഴവ് ശ്രദ്ധിച്ചില്ലെന്നും ലക്നൗവിന് ലഭിക്കേണ്ട രണ്ട് റൺസ് നഷ്ടമായതാണ് തോൽവിക്ക് കാരണമെന്നും വാദങ്ങളുണ്ടായി.
എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് വ്യക്തമായി. ഒരു പ്രത്യേക ആംഗിളിൽ നിന്ന് നോക്കുമ്പോൾ പന്ത് നേരിട്ട് ബൗണ്ടറി ലൈനിന് പുറത്ത് വീണതായി തോന്നാമെങ്കിലും, മറ്റ് ക്യാമറ ആംഗിളുകൾ പരിശോധിച്ചപ്പോൾ പന്ത് ബൗണ്ടറി റോപ്പിന് തൊട്ടുമുമ്പ് ഗ്രൗണ്ടിൽ പിച്ച് ചെയ്തതായി വ്യക്തമായി കാണാം. അതിനാൽ ഓൺഫീൽഡ് അമ്പയർ ഫോർ നൽകിയ തീരുമാനം തികച്ചും ശരിയായിരുന്നു.
അമ്പയറുടെ തീരുമാനങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം ടീമിന്‍റെ മോശം പ്രകടനത്തിലാണ് ക്യാപ്റ്റൻ റിഷഭ് പന്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. നമുക്ക് ഉത്തരങ്ങൾ ഉള്ളിൽ തന്നെ തിരയേണ്ടതുണ്ട്. ഓരോ കളിക്കാരനും പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഒന്നോ രണ്ടോ പേരല്ല, ടീം ഒന്നടങ്കം ആത്മപരിശോധന നടത്തണം. നിലവിൽ ഞങ്ങൾക്ക് ഒരു ബ്രേക്ക് ആവശ്യമാണ്. ശക്തമായി തിരിച്ചുവരാൻ ഇത് സഹായിക്കുമെന്നായിരുന്നു റിഷഭ് പന്തിന്‍റെ വാക്കുകള്‍.
സൂപ്പർ ഓവറിൽ ഫോമിലല്ലാത്ത നിക്കോളാസ് പൂരാനെ അയച്ചത് ടീം ഒന്നിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും പന്ത് പറഞ്ഞു. പൂരാൻ മോശം ഫോമിലായിരിക്കാം, പക്ഷേ ഇത്തരം കഠിന സാഹചര്യങ്ങളിൽ നമ്മുടെ കളിക്കാരെ വിശ്വസിച്ചേ മതിയാകൂവെന്നും പന്ത് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!