
അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം ശ്വാസമടക്കിപ്പിടിച്ചു നിന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരം ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ടതോടെ പിറന്നത് പുതിയ ചരിത്രം. ടി20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു മത്സരം രണ്ട് സൂപ്പർ ഓവറുകളിലേക്ക് നീളുന്നത്. ടി20 ക്രക്കറ്റില്‍ തന്നെ ഇത് മൂന്നാം തവണ മാത്രമാണ് മത്സരം ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീളുന്നത്. ഇതില്‍ രണ്ട് തവണയും അഫ്ഗാനിസ്ഥാനായിരുന്നു ഒരു ടീമെന്നത് മറ്റൊരു പ്രത്യേകതയാണ്. 2008-ലാണ് മത്സരങ്ങൾ ടൈ ആകുമ്പോള്‍ വിജയിയെ തീരുമാനിക്കാൻ ഐസിസി 'സൂപ്പർ ഓവർ' സംവിധാനം കൊണ്ടുവന്നത്. മുൻപുണ്ടായിരുന്ന 'ബൗൾ ഔട്ട്' രീതിക്ക് പകരമായാണ് ഇത് അവതരിപ്പിച്ചത്.
2024ല്‍ നടന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ മത്സരത്തിലായിരുന്നു രാജ്യാന്തര ടി20 മത്സരങ്ങളിലെ ആദ്യ ഡബിൾ സൂപ്പർ ഓവർ പിറന്നത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും 212 റൺസ് വീതം നേടി. മുകേഷ് കുമാര്‍ എറിഞ്ഞ ആദ്യ സൂപ്പർ ഓവറിൽ അഫ്ഗാൻ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റൺസ് നേടിയപ്പോള്‍ രോഹിത് ശർമ്മയുടെ സിക്സറുകളിലൂടെ ഇന്ത്യ മത്സരം വീണ്ടും ടൈ ആക്കി. രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 11 റണ്‍സെടുത്തു. 12 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് രവി ബിഷ്ണോയിയുടെ ആദ്യ മൂന്ന് പന്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായതോടെ മത്സരം ഇന്ത്യ ജയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ടി20 ചരിത്രത്തിലെ രണ്ടാമത്തെ ഡബിള്‍ സൂപ്പര്‍ ഓവര്‍ മത്സരം നടന്നത്. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച മത്സരമായിരുന്നു ഇത്. ഇവിടെ രണ്ട് സൂപ്പർ ഓവറുകളും കഴിഞ്ഞ് മൂന്നാമതൊരു സൂപ്പർ ഓവർ വേണ്ടി വന്നു വിജയിയെ കണ്ടെത്താൻ. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് നിശ്ചിത ഓവറില്‍ 152 റണ്‍സെടുത്തപ്പോള്‍ നേപ്പാളും 152 റണ്‍സെടുത്തു. ആദ്യ സൂപ്പര്‍ ഓവറില്‍ രണ്ട് ടീമും 19 റണ്‍സ് വീതം നേടി വീണ്ടം ടൈ ആയി. രണ്ടാം സൂപ്പര്‍ ഓവറില്‍ ഇരു ടീമും 17 റണ്‍സ് വീതം നേടി വീണ്ടും ടൈ പിടിച്ചു. ഇതോടെയാണ് മൂന്നാം സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. തുടർന്ന് നടന്ന മൂന്നാം സൂപ്പർ ഓവറിൽ നേപ്പാളിന്‍റെ രണ്ട് വിക്കറ്റും റൺസെടുക്കും മുൻപേ നെതർലൻഡ്സ് വീഴ്ത്തി. ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി നെതർലൻഡ്സ് വിജയം ഉറപ്പിച്ചു.
രാജ്യാന്തര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലിലും ഡബിള്‍ സൂപ്പര്‍ ഓവര്‍ മത്സരം നടന്നിട്ടുണ്ട്. 2020ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരമാണ് ക്രിക്കറ്റ് ലോകം ആദ്യമായി ഒരു ഇരട്ട സൂപ്പർ ഓവറിന് സാക്ഷ്യം വഹിച്ചത്. ജസ്പ്രീത് ബുമ്രയുടെ തകർപ്പൻ ബൗളിംഗിൽ പഞ്ചാബിനെ 5 റൺസിൽ മുംബൈ ഒതുക്കി. എന്നാൽ മുഹമ്മദ് ഷമി ആറ് കൃത്യമായ യോർക്കറുകളിലൂടെ മുംബൈയെയും 5 റൺസിൽ തളച്ചു. രണ്ടാം സൂപ്പർ ഓവറിൽ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സടിച്ചപ്പോള്‍ 12 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനായി ക്രിസ് ഗെയ്‌ൽ ആദ്യ പന്തില്‍ തന്നെ സിക്സ് പറത്തി.പിന്നാലെ രണ്ട് ബൗണ്ടറികള്‍ കൂടി മായങ്ക് അഗർവാൾ നേടിയതോടെ പഞ്ചാബ് വിജയം സ്വന്തമാക്കി.
ദക്ഷിണാഫ്രിക്ക-അഫ്ഗിനിസ്ഥാൻ ലോകകപ്പ് പോരാട്ടത്തില്‍ അഫ്ഗാന് ജയിക്കാൻ 13 റൺസ് വേണമെന്നിരിക്കെ കഗിസോ റബാഡ എറിഞ്ഞ അവസാന ഓവറിൽ അഫ്ഗാൻ തോൽവി സമ്മതിച്ചതായിരുന്നു. ആദ്യ പന്തിൽ തന്നെ നൂർ അഹമ്മദിനെ മാക്രം പിടികൂടിയതോടെ ദക്ഷിണാഫ്രിക്ക ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ അമ്പയർ 'നോ ബോൾ' വിളിച്ചതോടെ ആവേശം കെട്ടു ലഭിച്ച ലൈഫ്ലൈനിൽ നൂർ അഹമ്മദ് ഒരു സിക്സർ പറത്തിയതോടെ അഫ്ഗാൻ കളിയിലേക്ക് തിരിച്ചുവന്നു. എന്നാൽ അവസാന പന്തിൽ രണ്ടാം റണ്ണിനായുള്ള ഓട്ടത്തിനിടെ ഫസൽ ഹഖ് ഫാറൂഖി റൺഔട്ടായതോടെ കളി ടൈ ആയി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ അസ്മത്തുള്ള ഒമർസായിയുടെ തകർപ്പൻ ബാറ്റിംഗിലൂടെ 17 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി അവസാന പന്തിൽ ജയിക്കാൻ 7 റൺസ് വേണമായിരുന്നു. ട്രിസ്റ്റൻ സ്റ്റബ്സ് അവസാന പന്തിൽ സിക്സർ പറത്തിയതോടെ സ്കോറുകൾ വീണ്ടും തുല്യമായി (17-17). ഇതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക്.
രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഡേവിഡ് മില്ലറുടെയും സ്റ്റബ്സിന്‍റെയും സിക്സറുകളുടെ കരുത്തിൽ 23 റൺസ് അടിച്ചുകൂട്ടി. 24 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാനെ കേശവ് മഹാരാജ് പിടിച്ചുകെട്ടി. റഹ്മാനുള്ള ഗുർബാസ് തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തി അഫ്ഗാനെ വിജയത്തിനടുത്തെത്തിച്ചു. അവസാന പന്തിൽ ജയിക്കാൻ 5 റൺസ് വേണമെന്നിരിക്കെ ഗുർബാസിനെ മില്ലറുടെ കൈകളിൽ എത്തിച്ച് മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്ക് 4 റൺസിന്റെ ചരിത്രവിജയം സമ്മാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!