
ഹൈദരാബാദ്: ഇന്ത്യന്‍ യുവതാരം തിലക് വര്‍മ ക്രിക്കറ്റ് ടീം ഹാംഷെയറിന്റെ ഭാഗമാകും. ജൂണ്‍ 18 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള കാലയളവിലാണ് തിലക് കൗണ്ടിയില്‍ കളിക്കുക. 22 കാരനായ താരം നാല് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ കളിക്കും. മുംബൈ ഇന്ത്യന്‍സ് താരമായ തിലകിന്റെ ആദ്യ കൗണ്ടി അനുഭവമാണിത്. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളില്‍ ഒരാളായ തിലക് എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ കളിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൗണ്ടിയിലും കളിക്കാന്‍ ഒരുങ്ങുന്നത്.
കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ തിലകിന്റെ പങ്കാളിത്തം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചു. അവര്‍ പറയുന്നതിങ്ങനെ... ''ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഈ വാര്‍ത്ത സന്തോഷത്തോടെ പങ്കുവെക്കുന്നു. കൗണ്ടിയില്‍ കളിക്കാന്‍ ഹാംഷെയര്‍ അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഹാംഷെയര്‍ കൗണ്ടിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കട്ടെ എന്ന് ആശംസിക്കുന്നു.'' പ്രസ്താവനയില്‍ വ്യക്തമാക്കി. ജൂണ്‍ 20 മുതല്‍ ഓഗസ്റ്റ് 4 വരെ നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തോടൊപ്പമായിരിക്കും കൗണ്ടി ചാമ്പ്യന്‍ഷിപ്പും നടക്കുക.
തിലക് വര്‍മ്മ 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 50.16 ശരാശരിയില്‍ 1,204 റണ്‍സ് നേടി. 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ച് സെഞ്ച്വറികളും നാല് അര്‍ദ്ധസെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2024 ലെ ദുലീപ് ട്രോഫിയിലാണ് അദ്ദേഹം അവസാനമായി റെഡ്-ബോള്‍ മത്സരത്തില്‍ കളിച്ചത്. 2023 ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച തിലക്, അതിനുശേഷം നാല് ഏകദിനങ്ങളിലും 25 ടി20 മത്സരങ്ങളിലും കളിച്ചു.
49.93 എന്ന മികച്ച ശരാശരിയില്‍ രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ 749 റണ്‍സ് നേടിയ അദ്ദേഹം, ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിന്റെ പ്രധാന ഭാഗമാണ്. ഐപിഎല്‍ 2025 സീസണില്‍, തിലക് 16 മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറികളുള്‍പ്പെടെ 343 റണ്‍സ് നേടി. മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗിന് താരതമ്യേന ശാന്തമായ ഒരു സീസണായിരുന്നു അത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!