
റായ്പൂർ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ അവസാന പന്തിൽ ആവേശ ജയം നേടിയതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ടിം ഡേവിഡിന് കനത്ത പിഴ ചുമത്തി ഐപിഎല്‍ അച്ചടക്ക സമിതി. മത്സരത്തിനിടെ ഡഗ് ഔട്ടിലിരുന്ന് അശ്ലീല ആംഗ്യം കാണിച്ചതിനാണ് ടിം ഡേവിഡിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയത്. പിഴശിക്ഷക്ക് പുറമെ രണ്ട് ഡെമെറിറ്റ് പോയിന്‍റുകളും ഡേവിഡിന് മേല്‍ ചുമത്തി.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.6 പ്രകാരം അശ്ലീലമോ അപകീർത്തികരമോ ആയ ആംഗ്യങ്ങൾ കാണിച്ചു എന്ന കുറ്റത്തിനാണ് നടപടി. മാച്ച് റഫറി അമിത് ശർമ്മ വിധിച്ച ശിക്ഷ ടിം ഡേവിഡ് അംഗീകരിച്ചിട്ടുണ്ട്. ഞായറാഴ്ച റായ്പൂരിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ അവസാന പന്തിൽ തോൽപ്പിച്ച് ആർസിബി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന ആഘോഷങ്ങൾക്കിടെ ടിം ഡേവിഡ് നടുവിരൽ ഉയർത്തി കാട്ടുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഐപിഎൽ അധികൃതർ വിഷയത്തിൽ ഇടപെട്ടത്. മുൻപ് മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഡേവിഡ്, 2025 ലേലത്തിലാണ് ആർസിബിയിലെത്തിയത്. മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായ താരം ബാറ്റിംഗിൽ നിരാശപ്പെടുത്തിയിരുന്നു.
അവസാന പന്ത് വരെ നീണ്ട നാടകീയതകള്‍ക്കൊടുവിലായിരുന്നു മുംബൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈയെ ഭുവനേശ്വർ കുമാറിന്‍റെ തകർപ്പൻ സ്പെൽ പ്രതിരോധത്തിലാക്കി. പവർപ്ലേയിൽ തന്നെ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, റയാൻ റിക്കൽട്ടൺ എന്നിവരെ ഭുവി പുറത്താക്കി. എന്നാൽ തിലക് വർമ്മയുടെയും നമൻ ധീറിന്റെയും പോരാട്ടം മുംബൈയെ 166 എന്ന മാന്യമായ സ്കോറിലെത്തിച്ചു. മറുപടി ബാറ്റിംഗിൽ വിരാട് കോലി ഗോള്‍ഡൻ ഡക്കായെങ്കിലും ആർസിബി പൊരുതിക്കയറി. അവസാന പന്തിൽ വിജയം പിടിച്ചെടുത്തതോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!