
മുംബൈ: രണ്ടര വര്‍ഷത്തിലേറെയായി സെഞ്ചുറി വരള്‍ച്ച നേരിടുകയാണെങ്കിലും ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലി(Virat Kohli) വിശ്രമം കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ നേരിട്ട് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോലിയുടെ കണക്കുകളും ഗെയിമിനോടുള്ള ആവേശവുമാണ് ഇതിന് കാരണം. കോലിയെ പോലൊരു സമകാലിക ക്രിക്കറ്റിലെ റണ്‍മെഷീനെ ടീമില്‍ നിന്ന് എഴുതിത്തള്ളുക സെലക്‌ടര്‍മാര്‍ക്ക് എളുപ്പമല്ല. എന്നാലും കോലിയുടെ കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊള്ളാന്‍ സെലക്‌ടര്‍മാര്‍ തയ്യാറാവണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് മുന്‍താരവും സെലക്‌ടറുമായിരുന്ന സാബാ കരീം(Saba Karim).
'ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ വിരാട് കോലി നേരിട്ട് പ്ലേയിംഗ് ഇലവനില്‍ മൂന്നാം നമ്പറില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മധ്യനിരയില്‍ കോലിക്ക് ബാക്ക് അപ് വേണമോ എന്ന കാര്യത്തില്‍ സെലക്‌ടര്‍മാര്‍ തീരുമാനമെടുക്കേണ്ട സമയമായി. ശ്രേയസ് അയ്യരെയാണ് കോലിയുടെ പിന്‍ഗാമായായി കാണുന്നതെങ്കില്‍ അദേഹത്തിന് അവസരം നല്‍കുന്നത് തുടരണം. ശ്രേയസ് ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. പരീക്ഷണം തുടരാനാണേല്‍ ദീപക് ഹൂഡയ്‌ക്ക് അവസരം നല്‍കാനുള്ള കൃത്യമായ സമയമാണിത്. ബാറ്റിംഗിനൊപ്പം ബൗളിംഗും ഹൂഡയ്‌ക്ക് വഴങ്ങും. അത് ടീമിന് മുതല്‍ക്കൂട്ടാകും' എന്നും സാബാ കരീം ഇന്ത്യാ ന്യൂസിനോട് പറഞ്ഞു.
എപ്പോള്‍ മടങ്ങിയെത്തും കോലി?
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ സെലക്‌ടര്‍മാര്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിരാട് കോലി വരാനിരിക്കുന്ന സിംബാബ്‌വെന്‍ പര്യടനത്തിലും കളിക്കില്ല. ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിന് ശേഷമാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് യുഎഇയില്‍ തുടങ്ങുക. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ്. ടി20 ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരകളും ടീം ഇന്ത്യക്കുണ്ട്. ഈ പരമ്പരകള്‍ ടീമിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോവുകയാണ് ഒരുകാലത്ത് റണ്‍മെഷീനായി തിളങ്ങിയ മുപ്പത്തിമൂന്നുകാരനായ വിരാട് കോലി. 2019 നവംബറിന് ശേഷം കോലിയുടെ ബാറ്റിൽ നിന്ന് ഒരു സെഞ്ചുറി കണ്ടിട്ടില്ല. ഐപിഎല്ലിലും ഇംഗ്ലണ്ട് പര്യടനത്തിലുമൊക്കെ കിംഗ് കോലി തീര്‍ത്തും നിറംമങ്ങി. ഈ കോലിക്ക് ഇന്ത്യയുടെ ട്വന്‍റി 20 സ്ക്വാഡിൽ ഇനി സ്ഥാനമുണ്ടോ എന്ന് മുൻ താരങ്ങളുൾപ്പെടെ ചോദ്യമുയർത്തുകയും ചെയ്തിരുന്നു. കോലിക്ക് പകരംവന്ന ദീപക് ഹൂഡയും സൂര്യകുമാർ യാദവും മിന്നും ഫോമിലാണ്. അതിനിടെ ഏഷ്യാ കപ്പിൽ ഉൾപ്പെടെ കളിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് കോലി തന്നെ രംഗത്തെത്തിയിരുന്നു.