ലാതമിനും യംഗിനും സെഞ്ചുറി! പാകിസ്ഥാനെതിരെ കിവീസിന് കൂറ്റന്‍ സ്‌കോര്‍, വിക്കറ്റില്ലാതെ ഷഹീന്‍ അഫ്രീദി

Published : Feb 19, 2025, 06:44 PM IST
ലാതമിനും യംഗിനും സെഞ്ചുറി! പാകിസ്ഥാനെതിരെ കിവീസിന് കൂറ്റന്‍ സ്‌കോര്‍, വിക്കറ്റില്ലാതെ ഷഹീന്‍ അഫ്രീദി

Synopsis

സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സ് മാത്രമുള്ളപ്പോള്‍ ഡെവോണ്‍ കോണ്‍വെ (10), കെയ്ന്‍ വില്യംസണ്‍ (1) എന്നിവരുടെ വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി.

കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫി ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍. കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് അടിച്ചെടുത്തത്. വില്‍ യംഗ് (107), ടോം ലാതം (104 പന്തില്‍ പുറത്താവാതെ 118) എന്നിവരുടെ സെഞ്ചുറികളാണ് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്‌സ് (39 പന്തില്‍ 61) നടത്തിയ വെടിക്കെട്ട് നിര്‍ണായകമായി. പാകിസ്ഥാന് വേണ്ടി നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷഹീന്‍ അഫ്രീദിക്ക് വിക്കറ്റൊന്നും നേടാനായില്ല.

അത്ര നല്ലതായിരുന്നില്ല കിവീസിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സ് മാത്രമുള്ളപ്പോള്‍ ഡെവോണ്‍ കോണ്‍വെ (10), കെയ്ന്‍ വില്യംസണ്‍ (1) എന്നിവരുടെ വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കോണ്‍വെയെ അബ്രാര്‍ അഹമ്മദ് ബൗള്‍ഡാക്കിയപ്പോള്‍ വില്യംസണ്‍ നസീമിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കി. നാലാമനായി ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ (10) കൂടി മടങ്ങിയതോടെ കിവീസ് തീര്‍ത്തും പ്രതിരോധത്തിലായി. മൂന്നിന് 73 എന്ന നിലയിലായിരുന്നു കിവീസ്.

പാഞ്ചലിന് സെഞ്ചുറി! ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി ഗുജറാത്ത് പൊരുതുന്നു; കേരളം പ്രതിരോധത്തില്‍

പിന്നീടാണ് കിവീസ് ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. അഞ്ചാം വിക്കറ്റില്‍ യംഗ് - ലാതം സഖ്യം 118 റണ്‍സ് കൂട്ടിചേര്‍ത്തു. 38-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. യംഗിനെ നസീം പുറത്താക്കുകയായിരുന്നു. 113 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 12 ഫോറും നേടി. താരത്തിന്‍റെ നാലാം ഏകദിന സെഞ്ചുറിയാണിത്. യംഗ് മടങ്ങിയെങ്കിലും ലാതം - ഫിലിപ്‌സ് ക്രീസില്‍ ഒന്നിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും 125 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അവസാന ഓവറില്‍ ഫിലിപ്‌സ് മടങ്ങി. 

ഹാരിസ് റൗഫിനെ സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ ഫഖര്‍ സമാന് ക്യാച്ച്. 39 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്‌സും മൂന്ന് ഫോറും നേടി. ലാതം 104 പന്തുകള്‍ നേരിട്ടു. മൂന്ന് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. കിവീസ് വിക്കറ്റ് കീപ്പറുടെ എട്ടാം സെഞ്ചുരി കൂടിയാണിത്. മൈക്കല്‍ ബ്രേസ്‌വെല്ലും (0) പുറത്താവാതെ നിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍