
ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ തച്ചുതകര്‍ത്ത് വീര്യം കാട്ടി ഇന്ത്യയുടെ ചുണക്കുട്ടികള്‍. 201 റൺസിന്‍റെ കൂറ്റൻ വിജയമാണ് ഇന്ത്യയുടെ കൗമാരപ്പട പേരിലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 301 റൺസ് കുറിച്ചപ്പോള്‍ അയര്‍ലൻഡിന്‍റെ പോരാട്ടം 29.4 ഓവറില്‍ 100 റൺസില്‍ അവസാനിച്ചു. മുഷീര്‍ ഖാന്‍റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യൻ അണ്ടര്‍ 19 ടീം വൻ സ്കോറിലേക്ക് എത്തിയത്. 106 പന്തില്‍ 118 റൺസാണ് മുഷീര്‍ നേടിയത്. ഇതില്‍ നാല് സിക്‌സും ഒമ്പത് ഫോറുമുണ്ടായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 17 റണ്‍സെടുത്ത ആദര്‍ഷ് സിംഗാണ് ആദ്യം പുറത്തായത്. സ്‌കോര്‍ 80ല്‍ നില്‍ക്കെ ആര്‍ഷിന്‍ കുല്‍ക്കര്‍ണിയും (32) മടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മുഷീര്‍ - ഉദയ് സഹാരണ്‍ (75) സഖ്യമാണ് ഇന്ത്യയുടെ ഇന്നിംഗ്‌സ് നിയന്ത്രിച്ചത്. ഇരുവരും 156 റണ്‍സ് കൂട്ടിചേര്‍ത്തു. 45-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. സഹാരണ്‍ മടങ്ങി. 84 പന്തുകള്‍ നേരിട്ട താരം അഞ്ച് ബൗണ്ടറികള്‍ നേടിയിരുന്നു. 48-ാം ഓവറിലാണ് മുഷീര്‍ മടങ്ങുന്നത്. അരവെല്ലി അവാനിഷ് (22), പ്രിയാന്‍ഷു മൊലിയ (2), മുരുകന്‍ അഭിഷേഖ് (0) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. സച്ചിന്‍ ദാസ് (21) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ അയര്‍ലൻഡിന് മറുപടിയുണ്ടായിരുന്നില്ല. 10 ഓവറില്‍ 53 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ നമാൻ തിവാരിയും ഒമ്പത് ഓവറില്‍ 21 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ പിഴുത സൗമി കുമാര്‍ പാണ്ഡെയും അയര്‍ലൻഡിനെ വരിഞ്ഞു മുറുക്കി. ധനുഷ് ഗൗഡ, മുരുഗൻ പെരുമാള്‍, ഉദയ് സഹ്റൻ എന്നിവര്‍ക്കും ഓരോ വിക്കറ്റുകള്‍ നേടാനായി. ഗ്രൂപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഒന്നാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!