Latest Videos

ആദ്യ ഫിഫ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനുടമ; പിന്നീട് അര്‍ജന്റീന ജേഴ്‌സിയില്‍ കണ്ടില്ല, സ്റ്റബെല്‍ വിചിത്ര കഥ

By Dhanesh DamodaranFirst Published Aug 18, 2022, 8:46 PM IST
Highlights

ഇരുപത്തിയഞ്ചാം വയസ്സില്‍ അര്‍ജന്റീനക്ക് വേണ്ടി ലോകകപ്പില്‍ ആദ്യ മാച്ച് കളിച്ച സ്റ്റെബലിന് പക്ഷേ 1930 ലോകകപ്പില്‍ അര്‍ജന്റീനയുടെ രണ്ടാമത്തെ മാച്ചില്‍ മാത്രമാണ് കളത്തിലിറങ്ങാന്‍ അവസരം കിട്ടിയത്.

ഡീഗോ മറഡോണയും ഡാനിയല്‍ പാസറെല്ലെയും ക്ലോഡിയോ കനീജിയയും ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയും ലയണല്‍ മെസ്സിയും ലോക ഫുട്‌ബോളില്‍ പ്രകമ്പനം ഉണ്ടാക്കുന്നതിനും ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പ് അര്‍ജന്റീനക്ക് ഒരു സൂപ്പര്‍ഹീറോ ഉണ്ടായിരുന്നു. 1930-ലെ ആദ്യ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ടിന് ഉടമയായ സെന്റര്‍ ഫോര്‍വേര്‍ഡ് ഗിലര്‍മോ സ്റ്റബെല്‍ വെറുമൊരു കളിക്കാരന്‍ എന്ന നിലയില്‍ മാത്രമായിരുന്നില്ല അര്‍ജന്റീനയുടെ പ്രിയപ്പെട്ടവന്‍. അര്‍ജന്റീനയെ ആറ് സൗത്ത് അമേരിക്കന്‍ ചാംപ്യന്‍ഷിപ്പ് ജേതാക്കളാക്കിയ സൂപ്പര്‍ കോച്ച്  കൂടിയാകുമ്പോള്‍ അര്‍ജന്റീനയുടെ ആധുനിക ഫുട്‌ബോള്‍ ചരിത്രം തുടങ്ങുന്നതു തന്നെ സ്റ്റെബലില്‍ നിന്നാണെന്ന് തോന്നിയേക്കാം.

ഇരുപത്തിയഞ്ചാം വയസ്സില്‍ അര്‍ജന്റീനക്ക് വേണ്ടി ലോകകപ്പില്‍ ആദ്യ മാച്ച് കളിച്ച സ്റ്റെബലിന് പക്ഷേ 1930 ലോകകപ്പില്‍ അര്‍ജന്റീനയുടെ രണ്ടാമത്തെ മാച്ചില്‍ മാത്രമാണ് കളത്തിലിറങ്ങാന്‍ അവസരം കിട്ടിയത്. എന്നാല്‍ കിട്ടിയ അവസരത്തില്‍ തന്നെ മെക്‌സിക്കോക്കെതിരെ ടീം 6-3ന് വിജയിച്ചപ്പോള്‍ തന്റെ അരങ്ങേറ്റ മാച്ചില്‍ തന്നെ ഹാട്രിക് നേടിയ സ്റ്റെബല്‍ താരമാവുകയായിരുന്നു. 2006 വരെ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്റ്റെബലിന്റെ പേരിലായിരുന്നു എഴുതപ്പെട്ടിരുന്നത്. 

എന്നാല്‍ 2006ല്‍ ഫിഫ പിഴവ് തിരുത്തിയപ്പോള്‍ സ്റ്റെബല്‍ ഹാട്രിക് നേട്ടത്തില്‍ രണ്ടാമനായി. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തില്‍ അര്‍ജന്റീന ചിലിക്കെതിരെ 3-1ന് വിജയിച്ച മത്സരത്തില്‍ സ്റ്റെബല്‍ രണ്ട് തവണ സ്‌കോര്‍ ചെയ്യുകയുണ്ടായി. സെമിയില്‍ യുഎസ്‌നെതിരെ അര്‍ജന്റീന 6-1 ന് വലിയ വിജയം നേടിയപ്പോള്‍ സ്റ്റെബല്‍ വീണ്ടും ഇരട്ട ഗോളുമായി കളംനിറഞ്ഞു. അവിടെയും അവസാനിച്ചില്ല. ഫൈനലില്‍ ഉറൂഗ്വെയ്‌ക്കെതിരെ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചതും സ്റ്റെബല്‍ ആയിരുന്നു. എന്നാല്‍ ഉറുഗ്വെ തിരിച്ചടിച്ച് കിരീടം സ്വന്തമാക്കിയപ്പോള്‍ സ്റ്റെബലിന്റെ അര്‍ജന്റീന കണ്ണീരണിയുകയായിരുന്നു. 

ആദ്യ ലോകകപ്പില്‍ റണ്ണേഴ്‌സപ്പ് അപ്പാകാനായിരുന്നു അര്‍ജന്റീനയുടെ വിധിയെങ്കിലും നാല് മാച്ചുകളില്‍ നിന്നും എട്ട് ഗോളുകള്‍ നേടിയ സ്റ്റെബല്‍  ചരിത്രത്തിന്റെ ഭാഗമായി. ലോകകപ്പിലെ കളിച്ച എല്ലാ  മത്സരങ്ങളിലും ഗോള്‍ നേടിയ സ്റ്റെബല്‍ പക്ഷേ പിന്നീടൊരിക്കലും അര്‍ജന്റീനയ്ക്കു വേണ്ടി ബൂട്ടണിഞ്ഞില്ലെന്നത് വിചിത്രമായി തോന്നിയേക്കാം.

പിന്നീട് 1941 മുതല്‍ 1957 വരെയുള്ള ആറ് സൗത്ത് അമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ അര്‍ജന്റീനക്ക് കപ്പ് നേടിക്കൊടുത്ത കോച്ച് എന്ന നിലയിലും സ്റ്റെബല്‍ ശ്രദ്ധേയനായി. അര്‍ജന്റീനക്ക് വേണ്ടി 123 മാച്ചുകളില്‍ പരിശീലകന്‍ എന്ന നിലയില്‍ 83ലും വിജയിപ്പിച്ച സ്റ്റെബല്‍  ആദ്യ ലോകകപ്പിലെ ഏറ്റവും തിളക്കമുള്ള ഒരു ഓര്‍മ കൂടിയാണ്.

click me!