
ബെംഗലൂരു: വനിതാ ഐപിഎല്ലില്‍ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റന്‍ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്. മുംബൈ ഇന്നിംഗ്സിലെ അവസാന പന്ത് എറിഞ്ഞ ഉടനെയായിരുന്നു ഇത്.
എന്നാല്‍ വിക്കറ്റ് കീപ്പറായിരുന്ന അലീസ ഹീലി ഓടിയെത്തി ആരാധകനെ തടുത്തു നിര്‍ത്തി മറ്റ് താരങ്ങള്‍ക്ക് അരികിലേക്കെത്തുന്നത് തടഞ്ഞു. പിന്നാലെ പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകനെ ഗ്രൗണ്ടില്‍ നിന്ന് നീക്കി.
ആത്മാര്‍ത്ഥതയെന്നാല്‍ ഇതാണ്, വിരമിച്ചിട്ടും ടീമിനുവേണ്ടി പകരക്കാരനായി ഫീല്‍ഡിംഗിനിറങ്ങി കിവീസ് താരം
മത്സരത്തില്‍ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗര്‍ ഇല്ലാതെ ഇറങ്ങിയ മുംബൈയെ നാറ്റ് സ്കൈവറാണ് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. 55 റണ്‍സെടുത്ത ഓപ്പണര്‍ ഹെയ്‌ലി മാത്യൂസായിരുന്നു മുംബൈയുടെ ടോപ് സ്കോറര്‍.
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റൻ അലീസ ഹീലിയും(33), കിരണ്‍ നാവ്ഗിരെയും(57), ഗ്രേസ് ഹാരിസും(38), ദിപ്തി ശര്‍മയും(27) തിളങ്ങിയതോടെ യു പി വാരിയേഴ്സ് 16.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യതോല്‍വിയാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ യു പി വാരിയേഴ്സിന്‍റെ ആദ്യ ജയമാണ് ഇന്നലെ നേടിയത്. ജയത്തോടെ യുപി വാരിയേഴ്സ് പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ജയിച്ചാല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പിന്തള്ളി ഒന്നാമത് എത്താമായിരുന്ന മുംബൈ നാലു പോയന്‍റുമായി രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. വനിതാ ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക