തുടര്‍ന്ന് ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള നെറ്റ് സെഷനില്‍ കിവീസ് ബാറ്റര്‍മാര്‍ക്ക് പന്തെറിയാന്‍ വാഗ്നറെത്തി. ആദ്യ ടെസ്റ്റിനുമുമ്പ് ഇരു ടീമുകളുടെയും ദേശീയ ഗാനം ആലപിച്ചപ്പോഴും കിവീസ് താരങ്ങള്‍ വാഗ്നറെ കൂടെ നിര്‍ത്തി.
വെല്ലിങ്ടണ്‍: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ പകരക്കാരനായി ഫീല്‍ഡിംനിറങ്ങി ആരാധകരുടെ കൈയടി നേടി കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച ന്യൂസിലന്‍ഡ് പേസര്‍ നീല്‍ വാഗ്നര്‍. കഴിഞ്ഞ ആഴ്ചയാണ് 37കാരനായ വാഗ്നര്‍ മത്സര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നാലെ വാഗ്നറെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിലെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്ന് കിവീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. അന്തിമ ഇലവനില്‍ കളിച്ചില്ലെങ്കിലും ആദ്യ ടെസ്റ്റിനുള്ള ടീമിന്‍റെ ഭാഗം തന്നെയായിരിക്കും വാഗ്നറെന്നും ബോര്‍ഡ് വ്യക്തമാക്കി.
തുടര്‍ന്ന് ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള നെറ്റ് സെഷനില്‍ കിവീസ് ബാറ്റര്‍മാര്‍ക്ക് പന്തെറിയാന്‍ വാഗ്നറെത്തി. ആദ്യ ടെസ്റ്റിനുമുമ്പ് ഇരു ടീമുകളുടെയും ദേശീയ ഗാനം ആലപിച്ചപ്പോഴും കിവീസ് താരങ്ങള്‍ വാഗ്നറെ കൂടെ നിര്‍ത്തി. ഇതിനുശേഷമായിരുന്നു ആദ്യ ദിവസത്തെ കളിയില്‍ പകരക്കാരനായി വാഗ്നര്‍ ഫീല്‍ഡ് ചെയ്യാനും ഇറങ്ങിയത്. ഓസ്ട്രേലിയന്‍ ഇന്നിംഗ്സലെ 69-ാം ഓവറിലായിരുന്നു വാഗ്നര്‍ പകരക്കാരനായി ഫീല്‍ഡിലെത്തി കൈയടി നേടിയത്.
യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനായാണ് വാഗ്നറെ ആദ്യ ടെസ്റ്റിനുള്ള ടീമിലെ അന്തിമ ഇലവനില്‍ നിന്ന് സെലക്ടര്‍മാര്‍ ഒഴിവാക്കിയത്. എന്നാല്‍ അതൊന്നും ടീമിനോടുള്ള സമര്‍പ്പണത്തിന് വാഗ്നര്‍ക്ക് തടസമായില്ല. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച വാഗ്നര്‍ 2008ലാണ് ന്യൂസിലന്‍ഡിലെത്തിയത്. 2012ല്‍ ന്യൂസിലന്‍ഡ് ദേശീയ ടീമിനായി അരങ്ങേറ്റം നടത്തി. ടെസ്റ്റ് സ്പെഷലിസ്റ്റ് എന്ന നിലയില്‍ ശ്രദ്ദേയനായ വാഗ്നര്‍ കിവീസിനായി 64 ടെസ്റ്റുകളില്‍ നിന്ന് 260 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡിനായി ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ അഞ്ചാം സ്ഥാനത്താണ് വാഗ്നര്‍.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസ്ട്രേലിയ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന കാമറൂണ്‍ ഗ്രീനിന്‍റെ(103) ബാറ്റിംഗ് മികവിലാണ് ഓസീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. കിവീസിനായി മാറ്റ് ഹെന്‍റി നാലു വിക്കറ്റെടുത്തു.
