ദില്ലി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിലൂടെ മറ്റൊരു റെക്കോര്‍ഡിനൊരുങ്ങുകയാണ് യുവതാരം വൈഭവ് സൂര്യവംശി. സിംബാബ്വെക്കെതിരായ കഴിഞ്ഞ അന്താരാഷ്ട്ര പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയാണ് 15കാരനായ വൈഭവ് ഇന്ത്യന്‍ ടീമിലെത്തുന്നത്. അഫ്ഗാനിസ്ഥാനെതിരെ കളിച്ചാല്‍, ഇന്ത്യയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഐസിസി ഫുള്‍ മെമ്പര്‍ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വൈഭവ് സ്വന്തമാക്കും. 2018ല്‍ ബംഗളൂരുവില്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ കളിച്ച അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയാകുന്നത്. 2018ല്‍ മുജീബിന് 17 വയസും 78 ദിവസവുമായിരുന്നു പ്രായം.
ഇന്ത്യയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളില്‍ ഒരാളായ മുജീബും അഫ്ഗാന്‍ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനും ഈ പരമ്പരയില്‍ വൈഭവിനെതിരെ കളിച്ചേക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രായവുമായി ബന്ധപ്പെട്ട നിരവധി റെക്കോര്‍ഡുകള്‍ വൈഭവ് ഇതിനകം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യക്കായി ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്‍ എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് താരം തകര്‍ത്തിരുന്നു.
ടി20 ഓപ്പണിങ് നിരയില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ തുടങ്ങിയ പ്രമുഖരുമായാണ് 15കാരനായ വൈഭവ് മത്സരിക്കുന്നത്. അതേസമയം, അഭിഷേക് ശര്‍മയുടെ ഓപ്പണിങ് സ്ഥാനം സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു. ദുലീപ് ട്രോഫി 2026 ഫൈനലില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ആകെ 350 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാന്‍ കിഷന്‍ പരുക്ക് കാരണം മത്സരത്തില്‍ നിന്ന് വിട്ടുനിന്നേക്കാം എന്ന് റിപ്പോര്‍ട്ടുകളുണ്ട്. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തി.
'താരം നിലവില്‍ സുഖമായിരിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്. പരിശീലന സെഷനുശേഷം ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അതൊരു ചെറിയ പരിക്ക് മാത്രമാണ്, മാത്രമല്ല അദ്ദേഹം തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുന്നുമുണ്ട്. അദ്ദേഹം കളിച്ച മികച്ച പ്രകടനങ്ങള്‍ നമുക്കറിയാം, അതിനാല്‍ ചെറിയൊരു ക്ഷീണവുമുണ്ട്. ഇന്നത്തെ ദിവസത്തെ വിശ്രമത്തിലൂടെ നാളത്തേക്ക് താരം പൂര്‍ണ്ണഫിറ്റ്നെസ് വീണ്ടെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.' ശ്രേയസ് അയ്യര്‍ പറഞ്ഞു.
തന്റെ ടീം കോമ്പിനേഷനെക്കുറിച്ച് സംസാരിച്ച അയ്യര്‍, താരങ്ങള്‍ തങ്ങളുടെ റോളിനെക്കുറിച്ച് കൃത്യമായ ബോധമുള്ളവരായിരിക്കണമെന്നും ടീമിന് അവരെ ആവശ്യമുണ്ടെന്ന് അവര്‍ക്ക് തോന്നണമെന്നും വ്യക്തമാക്കി. 'ഓരോ വ്യക്തിയും തങ്ങളുടെ റോളിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നതിലുപരി, ടീമിന് അവരുടെ സേവനം ആവശ്യമാണെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!