ഐപിഎല്ലില്‍ സൂര്യവംശിക്കെതിരെ കളിച്ചവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായും വീഡിയോകൾ പരിശോധിച്ച് ബാറ്റിംഗ് രീതികൾ പഠിച്ചതായും സദ്രാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ സാഹചര്യങ്ങളിലുള്ള പരിചയം ടീമിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദില്ലി: ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ കരുതിയിരിക്കേണ്ട പ്രധാന താരങ്ങളില്‍ ഒരാളാണ് വൈഭവ് സൂര്യവംശി. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 15 കാരനായ ഓപ്പണറെ നേരിടാന്‍ പ്രത്യേക തന്ത്രങ്ങളൊരുക്കിയതായി അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ സൂര്യവംശിക്കെതിരെ കളിച്ച സഹതാരങ്ങളില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കൂടാതെ വൈഭവിന്റെ ബാറ്റിംഗ് രീതികള്‍ മനസ്സിലാക്കാന്‍ വീഡിയോകളും പരിശോധിച്ചു. തങ്ങളുടെ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്ന് സദ്രാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍... ''സൂര്യവംശി അത്ഭുത പ്രതിഭയാണ്. ഐപിഎല്ലിലും മറ്റ് ടൂര്‍ണമെന്റുകളിലും അവന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഐപിഎല്ലില്‍ അവനെതിരെ കളിച്ച കളിക്കാരില്‍ നിന്ന് ഞങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവന്റെ ബാറ്റിംഗ് വീഡിയോകളും ഞങ്ങള്‍ പരിശോധിച്ചു. കാര്യങ്ങള്‍ ലളിതമായി നിലനിര്‍ത്തി ഞങ്ങളുടെ പ്ലാനുകള്‍ നടപ്പിലാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.'' സദ്രാന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനായി മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് സൂര്യവംശി ഈ പരമ്പരയിലേക്ക് എത്തുന്നത്.

മൂന്ന് മത്സരങ്ങളിലെ അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി അദ്ദേഹം 192 റണ്‍സ് നേടി. സെന്‍ട്രല്‍ സോണിനെതിരായ സെമിഫൈനലില്‍ നേടിയ നിര്‍ണായകമായ 92 റണ്‍സും ഇതില്‍ ഉള്‍പ്പെടുന്നു. റെഡ്-ബോള്‍ ക്രിക്കറ്റിലും തനിക്ക് തിളങ്ങാനാകുമെന്ന് ഈ ടൂര്‍ണമെന്റിലൂടെ വൈഭവ് തെളിയിച്ചു. എങ്കിലും ടി20 ഫോര്‍മാറ്റിലെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് അദ്ദേഹത്തെ ആരാധകരുടെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിംഗും വേഗത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള കഴിവും അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു.

അതേസമയം, ഇന്ത്യന്‍ സാഹചര്യങ്ങളിലുള്ള മുന്‍കാല പരിചയസമ്പത്താണ് അഫ്ഗാനിസ്ഥാന്റെ കരുത്ത്. ഇന്ത്യയിലും വലിയ ടൂര്‍ണമെന്റുകളിലും കളിച്ചുള്ള പരിചയം പരമ്പരയില്‍ തുണയ്ക്കുമെന്നാണ് സദ്രാന്‍ കരുതുന്നത്. ''ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് നന്നായി അറിയാം. സാഹചര്യത്തിനനുസരിച്ച് പ്ലാനുകള്‍ നടപ്പിലാക്കിയാല്‍ മാത്രം മതി.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാന്റെ ടി20 ക്യാപ്റ്റനെന്ന നിലയിലുള്ള ഇബ്രാഹിം സ്ര്രദാന്റെ ആദ്യത്തെ പൂര്‍ണ പരമ്പര കൂടിയാണിത്. മുന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനില്‍ നിന്നാണ് അദ്ദേഹം നേതൃസ്ഥാനം ഏറ്റെടുത്തത്.

YouTube video player