
രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare) ഛത്തീസ്ഗഢിനെതിരെ (Chhattisgarh) കുഞ്ഞന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരത്തിന് ബാറ്റിംഗ് തകര്‍ച്ച. രാജ്‌കോട്ടില്‍ 190 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ അഞ്ചിന് 131 എന്ന നിലയിലാണ്. വിഷ്ണു വിനോദ് (0), വിനൂപ് ഷീല മനോഹരന്‍ (5) എന്നിവരാണ് ക്രീസില്‍. നേരത്തെ സിജോമോന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഛത്തീസ്ഗഢിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
വിക്കറ്റ് നഷ്ടമില്ലാതെ 82 എന്ന നിലയില്‍ നിന്നാണ് കേരളം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീനാണ് (45) ടോപ് സ്‌കോറര്‍. രോഹന്‍ കുന്നുമ്മല്‍ 36 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ (0) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്തായി. രോഹനാണ് ആദ്യം മടങ്ങിയത്. അജയ് മണ്ഡലിന്റെ പന്തില്‍ താരം ബൗള്‍ഡായി. 82 റണ്‍സായിരുന്നു അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.
അതേ സ്‌കോറില്‍ അസറുദ്ദീനേയും സഞ്ജുവിനേയും കേരളത്തിന് നഷ്ടമായി. രണ്ട് പേരേയും സുമിത് റൂയിക്കറാണ് പറഞ്ഞയച്ചത്. സഞ്ജു ബൗള്‍ഡാവുകയായിരുന്നു. സ്‌കോര്‍ 89ല്‍ നില്‍ക്കെ സച്ചിന്‍ ബേബിയും (4) മടങ്ങി. അജയ്‌യാണ് സച്ചിനെ വീഴ്ത്തിയത്. നന്നായി തുടങ്ങിയ സിജോമോനെയും അജയ് പറഞ്ഞയച്ചു.
നേരത്തെ, 98 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയ മാത്രമാണ ഛത്തീസ്ഗഢ് നിരയില്‍ തിളങ്ങിയത്. ടോസ് നേടിയ ഛത്തീസ്ഗഢ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ഛത്തീസ്ഗഢിന് ഹെര്‍വാഡ്ക്കറെ (0) നഷ്ടമായി. സഞ്ജീത് ദേശായി (32) അല്‍പനേരം ക്യാപ്റ്റനൊപ്പം പിടിച്ചുനിന്നു. എന്നാല്‍ നിതീഷ് കേരളത്തിന് ബ്രേക്ക് ത്രൂ നില്‍കി. ദേശായിയെ സഞ്ജു സറ്റംപ് ചെയ്ത് പുറത്താക്കി. പിന്നീസ് സിജോമോന്റെ ഊഴമായിരുന്നു. മധ്യനിര പൂര്‍ണമായും സിജോമോന് മുന്നില്‍ കീഴടങ്ങി.
അമന്‍ദീപ് ഖാരെ (0), ശശാങ്ക് സിംഗ് (14), ലവിന്‍ ലാന്‍ കോസ്റ്റര്‍ (0), അജയ് മണ്ഡല്‍ (0) എന്നിവര്‍ക്ക് സിജോമോന്റെ പന്തുകള്‍ക്ക് മുന്നില്‍ ഉത്തരമില്ലായിരുന്നു. പിന്നാലെ ഹര്‍പ്രീതിനെയും മടക്കിയയച്ച് താരം അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. കഴിഞ്ഞ മത്സരത്തില്‍ ബാറ്റുകൊണ്ടും താരം തിളങ്ങിയിരുന്നു. സുമിത് റൂയ്ക്കര്‍ (10), വീര്‍ പ്രതാഫ് സിംഗ് (13), രവി കിരണ്‍ (8) എന്നിവരും എളുപ്പത്തില്‍ കീടങ്ങിയതോടെ കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായി. സൗരഭ് മജൂംദാര്‍ (9) പുറത്താവാതെ നിന്നു. സിജോമോന് പുറമെ ബേസില്‍ തമ്പി, നിതീഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിനൂപിന് ഒരു വിക്കറ്റുണ്ട്.
കേരളത്തിനും ഛത്തീസ്ഗഡിനും മൂന്ന് കളിയില്‍ എട്ട്് പോയിന്റാണുള്ളത്. നെറ്റ് റണ്‍റേറ്റില്‍ അടിസ്ഥാനത്തിലാണ് കേരളം ഛത്തീസ്ഗഢിന് മുകളിലാണ്. എട്ട് പോയിന്റുള്ള മധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത്. റണ്‍റേറ്റാണ് അവര്‍ക്ക് ഗുണമായത്.
കേരള ടീം: സഞ്ജു സാംസണ്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, എം ഡി നിതീഷ്, വിനൂപ് ഷീല മനോഹരന്‍, രോഹന്‍ കുന്നുമ്മല്‍, സിജോമോന്‍ ജോസഫ്, വിശ്വേശര്‍ സുരേഷ്.
ഛത്തീസ്ഗഢ് : സഞ്ജീത് ദേശായ്, സൗരഭ് മജുംദാര്‍, രവി കിരണ്‍, സുമിത് റുയ്കര്‍, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, ഹെര്‍വാഡ്ക്കര്‍, വീര്‍ പ്രതാപ് സിംഗ്, ലവിന്‍ ലാന്‍ കോസ്റ്റര്‍, ശശാങ്ക് സിംഗ്, അമന്‍ദീപ് ഖരേ, അജയ് മണ്ഡല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!