
ബെംഗളൂരു: മുംബൈ ഇന്ത്യന്‍സ് - ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തോടെ ഐപിഎല്‍ 2026ലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മാറ്റം. പര്‍പ്പിള്‍ ക്യാപ് പട്ടികയില്‍ മാറ്റങ്ങളൊന്നുമില്ലെങ്കിലും, ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് വിരാട് കോലി സ്വന്തമാക്കി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നടന്ന മത്സരത്തില്‍ 34 പന്തില്‍ 49 റണ്‍സ് നേടിയതോടെയാണ് കോലി പട്ടികയില്‍ ഒന്നാമതെത്തിയത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും അദ്ദേഹം തന്നെ. ഇതോടെ ഈ സീസണില്‍ കോഹ്ലിയുടെ ആകെ റണ്‍സ് 228 ആയി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസന്‍ 224 റണ്‍സുമായി രണ്ടാമത്. രജത് പാട്ടിദാര്‍ ബുധനാഴ്ചത്തെ പ്രകടനത്തോടെ മൂന്നാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളില്‍ 222 റണ്‍സാണ് താരം നേടിയത്. ഇവര്‍ക്ക് പുറമെ ഇഷാന്‍ കിഷന്‍ (213), വൈഭവ് സൂര്യവന്‍ഷി (200) എന്നിവരാണ് ഈ സീസണില്‍ ഇതുവരെ 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പിന്നില്‍ ആറാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 185 റണ്‍സാണ് സഞ്ജു നേടിയത്.
കഴിഞ്ഞി ദിവസം ഇംപാക്ട് പ്ലെയറായിട്ടാണ് കോലി കളിച്ചത്. തന്റെ ഐപിഎല്‍ കരിയറില്‍ ആദ്യമായാണ് വിരാട് കോഹ്ലി ഒരു ഇംപാക്ട് പ്ലെയര്‍ ആയി കളത്തിലിറങ്ങുന്നത്. ടോസ് നേടി ആദ്യം പന്തെറിയാന്‍ തീരുമാനിച്ച ആര്‍സിബിയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കോലി ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ മുട്ടിന് അനുഭവപ്പെട്ട അസ്വസ്ഥതയും ആരോഗ്യ പ്രശ്‌നങ്ങളുമാണ് ഇതിന് കാരണമായി താരം വ്യക്തമാക്കിയത്.
വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ കാര്യമായ മാറ്റങ്ങളില്ല. 10 വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അന്‍ഷുല്‍ കംബോജും ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രസിദ്ധ് കൃഷ്ണയുമാണ് സംയുക്തമായി ഒന്നാം സ്ഥാനത്തുള്ളത്. രവി ബിഷ്‌ണോയ് (രാജസ്ഥാന്‍ റോയല്‍സ്), പ്രിന്‍സ് യാദവ് (ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്) എന്നിവര്‍ ഒന്‍പത് വിക്കറ്റുകളുമായി തൊട്ടുപിന്നാലെയുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!