
പെര്‍ത്ത്: ഹോട്ടല്‍ മുറിയില്‍ അജ്ഞാതന്‍ കയറി വീഡിയോ പകര്‍ത്തിയ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. പെര്‍ത്തില്‍ കോലി താമസിക്കുന്ന മുറിയിലാണ് പുറത്തുനിന്നുള്ളൊരാള്‍ കയറുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. പേടിപ്പെടുത്തുന്ന കാര്യമാണിതെന്നും തന്റെ സ്വകാര്യതയില്‍ ആശങ്കയുണ്ടെന്നും കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു. കോലിക്ക് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും രംഗത്തെത്തി.
വീഡിയോ ആരാണ് പ്രചരിപ്പിച്ചതെന്ന് കോലി വ്യക്തമാക്കിയിട്ടില്ല. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ ആരാധകർ തയാറാകണമെന്നും വിനോദത്തിനുള്ള വസ്തുക്കളായി താരങ്ങളെ കാണരുതെന്നും കോലി പ്രതികരിച്ചു. സംഭവത്തെ കുറിച്ച് കോലി ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റില്‍ പറയുന്നതങ്ങനെ.. ''ആരാധകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളെ കാണുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അതെനിക്ക് മനസിലാവും. എന്നാല്‍ ഈ വീഡിയോ ഏറെ ഭയപ്പെടുത്തുന്നു. എന്റെ സ്വകാര്യതയില്‍ എനിക്ക് ആശങ്കയുണ്ട്. എന്റെ മുറിയില്‍ സ്വകാര്യത ലഭിച്ചില്ലെങ്കില്‍ മറ്റെവിടെയാണു ഞാനത് പ്രതീക്ഷിക്കേണ്ടത്.? ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത്തരം ഭ്രാന്തമായ ആരാധനയോട് എനിക്കു യോജിപ്പില്ല. സ്വകാര്യതയെ മാനിക്കുക, വിനോദത്തിനുള്ള ഉപാധിയായി അവരെ കാണരുത്.'' കോലി പ്രതികരിച്ചു.
'ബംഗ്ലാദേശിനെതിരെ റിഷഭ് പന്തിനെ ഉൾപ്പെടുത്തണം'; ആവശ്യവുമായി മുൻതാരങ്ങൾ
കോലി മുറിയില്‍ ഇല്ലാത്ത സമയത്താണ് അജ്ഞാതന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നു വിഡിയോയില്‍നിന്നു വ്യക്തമാണ്. കോലി പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ താരത്തെ പിന്തുണച്ച് ഭാര്യ അനുഷ്‌ക ശര്‍മയും രംഗത്തെത്തി. തനിക്കും മുന്‍പ് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇതു വളരെ മോശമാണെന്നും അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും കോലിക്കു പിന്തുണയറിയിച്ചു. ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണിതെന്ന് വാര്‍ണര്‍ പ്രതികരിച്ചു. ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ ഉള്‍പ്പെടെയുള്ളവര്‍ കോലിയെ പിന്തുണച്ച് രംഗത്തെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!