'ബംഗ്ലാദേശിനെതിരെ റിഷഭ് പന്തിനെ ഉൾപ്പെടുത്തണം'; ആവശ്യവുമായി മുൻതാരങ്ങൾ
വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ പരിക്കും ഓപ്പണർ കെ.എൽ. രാഹുലിന്റെ മോശം ഫോമും കാരണം പന്തിന് അവസരം നൽകണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്.
ദില്ലി: ട്വന്റി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ അടുത്ത മത്സരത്തിൽ റിഷഭ് പന്തിനെ ഉൾപ്പെടുത്തണമെന്ന് മുൻതാരങ്ങളായ വിരേന്ദർ സെവാഗും ഹർഭജൻ സിംഗും ആവശ്യപ്പെട്ടു. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ പരിക്കും ഓപ്പണർ കെ.എൽ. രാഹുലിന്റെ മോശം ഫോമും കാരണം പന്തിന് അവസരം നൽകണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. തോൽവിയിൽ വിമർശനവുമായി ആരാധകർ രംഗത്തെത്തിയിരുന്നു. ടീം സെലക്ഷൻ മോശമെന്നായിരുന്നു ആരാധകരുടെ വിമർശനം.
ദക്ഷിണാഫ്രിക്കക്കെതിരെ കാർത്തികിനോ ദീപക് ഹൂഡക്കോ പകരം പന്തിനെ ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നുവെന്ന് ട്വിറ്ററിൽ ആവശ്യമുയർന്നു. തുടർച്ചയായി പരാജയപ്പെടുന്ന കെ.എൽ. രാഹുലാണ് ഇന്ത്യയുടെ പ്രധാന തലവേദന. കഴിഞ്ഞ മൂന്ന് കളികളിൽ ഒന്നിൽ പോലും താരം രണ്ടക്കം കടന്നില്ല. രാഹുലിന്റെ മോശം ഫോമും കാർത്തികിന്റെ പരിക്കും റിഷഭ് പന്തിന് പ്ലയിങ് ഇലവനിൽ തിരിച്ചെത്താനുള്ള സാധ്യത തുറന്നിടുന്നു.
അഡ്‌ലെയ്‌ഡ് ഓവലില്‍ നവംബര്‍ രണ്ടാം തിയതിയാണ് ഇന്ത്യ-ബംഗ്ലാദേശ് മത്സരം. ഇരുടീമുകള്‍ക്കും നിര്‍ണായകമാണ് മത്സരം.
ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഇരു ടീമിനും സെമി ബര്‍ത്ത് ഉറപ്പാക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ്. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്‍റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം ഗ്രൂപ്പില്‍ നിലവില്‍ ഒന്നാമത്. ഇത്രതന്നെ മത്സരങ്ങളില്‍ രണ്ട് വീതം ജയവുമായി ഇന്ത്യയും ബംഗ്ലാദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നെറ്റ് റണ്‍റേറ്റിന്‍റെ ആനുകൂല്യം ഇന്ത്യക്കുണ്ട്. ഇന്ത്യക്ക് പുറമെ പാകിസ്ഥാനേയും തോല്‍പിക്കാതെ ബംഗ്ലാദേശിന് മുന്നോട്ടുപോവുക പ്രയാസമാണ്.
ഇന്നലെ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. ഈ ടൂര്‍ണമെന്‍റില്‍ ടീം ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ഇന്ത്യ മുന്നോട്ടുവെച്ച 134 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുത്തി ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
ഇന്ത്യ-ബംഗ്ലാദേശ് ജീവന്‍മരണ പോരാട്ടം; മത്സരത്തിന് മുമ്പേ ആരാധകര്‍ക്ക് ആശങ്ക വാര്‍ത്ത