
മുംബൈ: ലോകകപ്പ് റണ്‍വേട്ടയില്‍ വിരാട് കോലിയെ മറികടക്കാന്‍ ഇനിയാര്‍ക്കും മായേക്കില്ല. ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട കോലി 10 മത്സരങ്ങളില്‍ 711 റണ്‍സുമായി ഒന്നാം സ്ഥാനം ഉറപ്പിച്ചു. 591 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ക്വിന്‍റണ്‍ ഡി കോക്ക് ഇന്ന് ഓസ്ട്രേലിയക്കെതിരായ സെമിയില്‍ മൂന്ന് റണ്‍സെടുത്ത് മടങ്ങി. ഇതോടെ ഡി കോക്കിന് 594 റണ്‍സ് മാത്രമെ നേടാനായുള്ളു. 565 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന രചിന്‍ രവീന്ദ്രയാകട്ടെ ഇന്നലെ ഇന്ത്യക്കെതിരെ 13 റണ്‍സെടുത്ത് പുറത്തായിരുന്നു.
ന്യൂസിലന്‍ഡ് സെമിയില്‍ വീണതോടെ രചിന്‍ രവീന്ദ്രയുടെ സമ്പാദ്യം 578 റണ്‍സിലൊതുങ്ങി. ഇന്ത്യക്കെതിരായ സെമിയില്‍ സെഞ്ചുറി നേടിയതോടെ ഡാരില്‍ മിച്ചല്‍ 552 റണ്‍സുമായി നാലാം സ്ഥാനത്തുണ്ട്. 10 കളികളില്‍ 550 റണ്‍സുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് ഫൈനലില്‍ തിളങ്ങിയാല്‍ മിച്ചലിനെയും രചിന്‍ രവീന്ദ്രയെയും ഡി കോക്കിനെയും മറികടക്കാം. കോലിയുമായി 161 റണ്‍സ് വ്യത്യാസമുള്ള രോഹിത്തിന് ഫൈനലില്‍ വലിയൊരു സെഞ്ചുറി നേടിയാല്‍ കോലിക്കൊപ്പമെത്താനോ മറികടക്കാനോ രോഹിത്തിന് അവസരമുണ്ട്.
528 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ആറാം സ്ഥാനത്ത്. 526 റണ്‍സുമായി ഏഴാം സ്ഥാനത്തുള്ള ശ്രേയസിനും ഫൈനലില്‍ തിളങ്ങിയാല്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്താന്‍ അവസരമുണ്ട്. 386 റണ്‍സുമായി പതിനാലാം സ്ഥാനത്തുള്ള കെ എല്‍ രാഹുലാണ് ആദ്യ പതിനഞ്ചിലെ മറ്റൊരു ഇന്ത്യന്‍ താരം.
ഇന്നലെ സെഞ്ചുറി നേടിയ കോലി ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. 2003 ലോകകപ്പില്‍ 673 റണ്‍സ് നേടിയ സച്ചിന്‍റെ റെക്കോര്‍ഡാണ് കോലി ഇന്നലെ മറികടന്നത്. സച്ചിന്‍റെ റെക്കോര്‍ഡ് മറികടക്കാന്‍ ഡി കോക്കിനും രചിന്‍ രവീന്ദ്രക്കും അവസരമുണ്ടായിരുന്നെങ്കിലും ഇരുവര്‍ക്കും അതിന് കഴിഞ്ഞില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!