
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ (Virat Kohli) അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് എബി ഡിവില്ലിയേഴ്‌സ് (AB de Villiers). മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും കോലിയും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ചുരുങ്ങിയത് പത്ത് വര്‍ഷത്തെ പഴക്കമെങ്കിലും ബന്ധത്തിന് കാണും. അതായത് ഡിവില്ലിയേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ (RCB) വന്നത് മുതല്‍. 2011ലാണ് ഡിവില്ലിയേവ്‌സ് ആര്‍സിബിയിലെത്തുന്നത്. അന്ന് കോലിയും ടീമുലുണ്ട്.
ഇന്ന് 38-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഡിവില്ലിയേഴ്‌സ്. കോലിയും അദ്ദേഹത്തിന് പിറന്നാള്‍ ആശംസ അറിയിക്കാന്‍ മറന്നില്ല. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് കോലി തന്റെ ആശംസ പങ്കുവച്ചത്. ചെറിയ കുറിപ്പും ഇരുവരും ആര്‍സിബി ജേഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന ചിത്രവും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നല്‍കിയിട്ടുണ്ട്.
താങ്കള്‍ എന്റെ സഹോദരനാണെന്നാണ് കോലി സ്‌റ്റോറിയില്‍ പറയുന്നത്. കുറിപ്പ് ഇങ്ങനെ... ''പിറന്നാള്‍ ആശംസകള്‍. ഒരുപാട് സ്‌നേഹം, നിങ്ങള്‍ എപ്പോഴും എനിക്ക് സഹോദരന്‍ തന്നെയായിരിക്കും.'' കോലി കുറിച്ചിട്ടു. 2011ന് ശേഷം കോലിക്കൊപ്പം ഡിവില്ലിയേഴ്‌സ് ഇല്ലാത്ത ആദ്യ ഐപിഎല്‍ സീസണാണ് വരാനിരിക്കുന്നത്. അടുത്തിടെയാണ് ഡിവില്ലിയേഴ്‌സ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കോലിയാവട്ടെ ആര്‍സിബിയുടെ നായകസ്ഥാനത്ത് നിന്ന് മാറുകയും ചെയ്തു.
ഡിവില്ലിയേഴ്‌സ് ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെന്നോണം ടെസ്റ്റിലും അദ്ദേഹം മികവ് കാണിച്ചു. ഒരിക്കല്‍ വിന്‍ഡീസിനെതിരെ 31 പന്തില്‍ സെഞ്ചുറി നേടുകയുണ്ടായി. പെര്‍ത്തില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ ദീര്‍ഘസമയം പ്രതിരോധിച്ച് സമനിലയിലാക്കാനും ഡിവില്ലിയേവ്‌സിന് സാധിച്ചിരുന്നു.
ഡിവില്ലിയേഴ്‌സ് ഐപിഎല്ലില്‍ തിരിച്ചെത്തുമോ ?
ഡിവില്ലിയേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിവില്ലിയേഴ്സ് പരിശീലക സംഘത്തിന്റെ ഭാഗമായാല്‍ അത് ടീമിന് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ആര്‍സിബി കോച്ച് സഞ്ജയ് ബംഗാര്‍ വെളിപ്പെടുത്തിയിരുന്നു. ബംഗാറിന്റെ വാക്കുകള്‍ സാധൂകരിക്കുന്ന രീതിയില്‍ ഡിവില്ലിയേഴ്സ് സംസാരിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ ദേശീയ ക്രിക്കറ്റ് ടീമിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലും ഭാവിയില്‍ തനിക്ക് പുതിയ ചുമതലയുണ്ടാവുമെന്നാണ് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കിയത്.
മുന്‍ താരം വിശദീകരിച്ചതിങ്ങനെ... ''ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടിയും ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അടുത്തതെന്തായിരിക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ ഞാന്‍ ക്രിക്കറ്റിന്റെ ഭാഗമായി തന്നെ തുടരും.'' ഡിവില്ലിയേഴ്സ് വെളിപ്പെടുത്തി. നവംബര്‍ 19നാണ് ഡിവില്ലിയേഴ്‌സ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2011 മുതല്‍ ആര്‍സിബിയുടെ താരമായിരുന്നു. മുമ്പ് ഡല്‍ഹി ഡെയര്‍ഡിവിള്‍സിനും കളിച്ചു. ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന ആറാമത്തെ റണ്‍വേട്ടക്കാരാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍.
184 മത്സരങ്ങളില്‍ 5162 റണ്‍സാണ് ഡിവില്ലിയേഴ്സ് നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ 2015ല്‍ പുറത്താകാതെ നേടിയ 133* ആണ് ഉയര്‍ന്ന സ്‌കോര്‍. ആര്‍സിബിക്ക് വേണ്ടി മാത്രം 156 മത്സരങ്ങളില്‍ 4491 റണ്‍സ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!