അഫ്രീദിയും അക്തറും യൂസഫും ഒരുപാട് ചീത്തവിളിച്ചു, ഏകദിന അരങ്ങേറ്റത്തെക്കുറിച്ച് സെവാഗ്

By Web TeamFirst Published Sep 3, 2021, 8:05 PM IST
Highlights

അന്നെനിക്ക് 20-21 വയസായിരുന്നു പ്രായം. ഞാന്‍ ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയപ്പോള്‍ ഷാഹിദ് അഫ്രീദിയെയും ഷൊയൈബ് അക്തറിനെയും മുഹമ്മദ് യൂസഫിനെയും പോലുള്ള പാക് കളിക്കാര്‍ വളരെ മോശമായ ഭാഷയില്‍ എന്നെ ചീത്തവിളിച്ചു.

ദില്ലി: ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ കളിച്ച അനുഭവം ഓര്‍ത്തെടുത്ത് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 1999ല്‍ പാക്കിസ്ഥാനെതിരെ മൊഹാലിയില്‍ നടന്ന  ഏകദിനത്തിലായിരുന്നു 21കാരനായ സെവാഗിന്‍റെ അരങ്ങേറ്റം. ഒരു റേഡിയോ പരിപാടിക്കിടെയാണ് സെവാഗ് ഏകദിന അരങ്ങേറ്റത്തില്‍ പാക് താരങ്ങള്‍ തനിക്കെതിരെ മോശം വാക്കുകളുപയോഗിച്ച കാര്യം തുറന്നുപറഞ്ഞത്.

അന്നെനിക്ക് 20-21 വയസായിരുന്നു പ്രായം. ഞാന്‍ ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയപ്പോള്‍ ഷാഹിദ് അഫ്രീദിയെയും ഷൊയൈബ് അക്തറിനെയും മുഹമ്മദ് യൂസഫിനെയും പോലുള്ള പാക് കളിക്കാര്‍ വളരെ മോശമായ ഭാഷയില്‍ എന്നെ ചീത്തവിളിച്ചു. അത്തരം വാക്കുകളൊന്നും ഞാന്‍ അതിന് മുമ്പ് കേട്ടിട്ടുണ്ടായിരുന്നില്ല. പഞ്ചാബി കുറച്ചൊക്കെ അറിയാമായിരുന്നതുകൊണ്ട് അവര്‍ പറയുന്നതിന്‍റെ അര്‍ത്ഥം മനസിലായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

പക്ഷെ അവര്‍ പറയുന്നതിനെതിരെ എനിക്ക് അന്നൊന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. കാരണം ഞാനൊരു പുതുമുഖവും എന്‍റെ അരങ്ങേറ്റ മത്സരവുമായിരുന്നു അത്. അതുകൊണ്ടുതന്നെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ തന്നെ ഞാനാകെ ആശങ്കാകുലനായിരുന്നു. 25000ത്തോളം പേര്‍ മത്സരം കാണാനെത്തിയിരുന്നു. അത്രയുംപേര്‍ക്ക് മുമ്പില്‍ കളിക്കാനാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആശങ്കകൊണ്ട് എനിക്കന്ന് പാക് താരങ്ങള്‍ക്ക് മറുപടി നല്‍കാനായില്ല.

എന്നാല്‍ പിന്നീട് ഞാനൊരു കളിക്കാരനായി വളര്‍ന്നശേഷം പാക് താരങ്ങള്‍ക്ക് അപ്പോഴപ്പോള്‍ തന്നെ മറുപടി നല്‍കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. 2004ലെ പാക് പര്യടനത്തില്‍ മുള്‍ട്ടാനില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയശേഷം പണ്ടെന്നെ പറഞ്ഞ മോശം വാക്കുകള്‍ക്കൊക്കെ അതേ നാണയതത്തില്‍ പ്രതികാര മനോഭാവത്തോടെ തന്നെ ഞാന്‍ മറുപടി നല്‍കി.

പാക്കിസ്ഥാനെതിരെയ കളിക്കുമ്പോള്‍ എന്‍റെ ചോര അറിയാതെ തിളക്കും. അതുകൊണ്ടാണ് അവര്‍ക്കെതിരെ എല്ലായ്പ്പോഴും മികച്ച പ്രകടനം നടത്താനായതെന്നും സെവാഗ് പറഞ്ഞു. പാക്കിസ്ഥാനെതിരെ അനുപമമായ റെക്കോര്‍ഡുള്ള താരമാണ് സെവാഗ്. ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ 91.14 ശരാശരിയില്‍ 1276 റണ്‍സും  ഏകദിനത്തില്‍ 31 മത്സരങ്ങളില്‍ നിന്ന് 1071 റണ്‍സും സെവാഗ് നേടിയിട്ടുണ്ട്.

click me!