
ഗോള്‍: അത്ഭുതത്തോടെ തലയില്‍ കൈവെച്ച് മാത്രം കണ്ടുനില്‍ക്കാന്‍ കഴിയുന്ന ക്യാച്ചുകള്‍ ക്രിക്കറ്റില്‍ എപ്പോഴും ആരാധകരെ കയ്യിലെടുക്കാറുണ്ട്. എത്രയാവര്‍ത്തി വീണ്ടും വീണ്ടും കണ്ടാലും മതിവരാത്ത ക്യാച്ചുകള്‍. ഇത്തരത്തിലൊരു ക്യാച്ച് ഗോളിലെ ശ്രീലങ്ക-പാകിസ്ഥാന്‍ ആദ്യ ടെസ്റ്റില്‍ സംഭവിച്ചിരിക്കുകയാണ്.
ശ്രീലങ്ക-പാകിസ്ഥാന്‍ ആദ്യ ടെസ്റ്റിന്‍റെ നാലാം ദിനമായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വിസ്‌മയ ക്യാച്ച്. രണ്ടാം ഇന്നിംഗ്‌സില്‍ ലങ്കയുടെ സദീര സമരവിക്രമയെ പുറത്താക്കാന്‍ പാകിസ്ഥാന്‍ താരം അബ്‌ദുള്ള ഷഫീഖാണ് ഈ ക്യാച്ചെടുത്തത്. ആഗ സല്‍മാന്‍റെ പന്തില്‍ സമരവിക്രമയുടെ ഷോട്ട് എഡ്‌ജായി തിരിഞ്ഞപ്പോള്‍ ഷോര്‍ട് ലെഗില്‍ അവിശ്വസനീയ റിഫ്ലക്‌സോടെ പിടികൂടുകയായിരുന്നു ഷഫീഖ്. ഫ്രണ്ട് ഫൂട്ടില്‍ ഷോട്ടിന് ശ്രമിച്ച സമരവിക്രമയുടെ പന്ത് പിടികൂടാന്‍ ആദ്യം വലത്തേക്കാണ് ഷഫീഖ് നീങ്ങിയതെങ്കിലും ഉടനടി ദിശ മനസിലാക്കി ഒറ്റത്തിരിയലില്‍ ഇടത്തേക്ക് പറന്ന് ഒറ്റകൈ കൊണ്ട് അബ്‌ദുള്ള ഷഫീഖ് ക്യാച്ചെടുക്കുകയായിരുന്നു. 2023ലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി ഇത് വിലയിരുത്തപ്പെടും എന്നുറപ്പ്. സദീര സമരവിക്രമക്ക് 11 പന്തില്‍ 11 റണ്‍സേ രണ്ടാം ഇന്നിംഗ്‌സില്‍ നേടാനായുള്ളൂ.
മത്സരത്തില്‍ 131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് അവസാന ദിനം ക്രീസിലിറങ്ങിയ പാക്കിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാനെ ലങ്ക വിറപ്പിച്ചെങ്കിലും അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഇമാം ഉള്‍ ഹഖിന്‍റെ പോരാട്ടവീര്യമാണ് പാക്കിസ്ഥാന് തുണയായത്. ഇമാം 50* റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം(24), സൗദ് ഷക്കീല്‍(30) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. സ്കോര്‍: ശ്രീലങ്ക-312, 279, പാക്കിസ്ഥാന്‍-461, 133-6. ജയത്തോടെ പാകിസ്ഥാന്‍ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 0-1ന് മുന്നിലെത്തി.
Read more: ഗോളില്‍ ലങ്കയെ വീഴ്‌ത്തി പാകിസ്ഥാന്‍; പണി കിട്ടിയത് ടീം ഇന്ത്യക്ക്! രണ്ടാം ടെസ്റ്റ് ജയിച്ചേ പറ്റൂ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം