
ബ്രിസ്ബേന്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന് ഓസീസ് മണ്ണ് എന്നാല്‍ ഇന്നലെ വരെ ബ്രയാന്‍ ലാറയായിരുന്നു. ഇതിന് മുമ്പ് കങ്കാരുക്കളുടെ നാട്ടില്‍ വിന്‍ഡീസ് ടെസ്റ്റ് വിജയിച്ചത് ലാറ എന്ന അതിമാനുഷികന്‍റെ സെഞ്ചുറിക്കരുത്തിലായിരുന്നു. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസ് നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍ കൂടിയായ ഓസീസിനെ ഗാബയില്‍ വച്ച് മലര്‍ത്തിയടിച്ചപ്പോള്‍ ഗ്യാലറിയില്‍ കമന്‍റേറ്ററുടെ റോളില്‍ ലാറ സാക്ഷിയായി. ഓസ്ടേലിയക്ക് എതിരായ രണ്ടാം ടെസ്റ്റിലെ വിന്‍ഡീസ് ജയത്തില്‍ മതിമറന്ന് സന്തോഷാശ്രൂ പൊഴിക്കുന്ന ലാറയുടെ വീഡിയോ ക്രിക്കറ്റ് ലോകത്തെയും കരയിപ്പിച്ചു.
ഓസ്ട്രേലിയന്‍ വാലറ്റക്കാരന്‍ ജോഷ് ഹേസല്‍വുഡിനെ പുതുമുഖ പേസര്‍ ഷെമാര്‍ ജോസഫ് പുറത്താക്കുമ്പോള്‍ ഗാബയിലെ കമന്‍ററി ബോക്സ് ആഘോഷത്തിമിര്‍പ്പിലായിരുന്നു. വിഖ്യാത കമന്‍റേറ്റര്‍ ഇയാന്‍ സ്മിത്ത് എഴുന്നേറ്റ് നിന്ന് വിന്‍ഡീസിന്‍റെ ഐതിഹാസിക ജയത്തിന്‍റെ വിവരണം ആവേശത്തോടെ നടത്തിയപ്പോള്‍ ആദം ഗില്‍ക്രിസ് ഒരുകാലത്ത് തന്‍റെ എതിരാളി കൂടിയായിരുന്ന ബ്രയാന്‍ ലാറയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ലാറയാവട്ടെ സന്തോഷം കൊണ്ട് വിതുമ്പി. ഗാബയിലെ ഓസ്ട്രേലിയ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിന്‍റെ അവസാന നിമിഷങ്ങളിലെ കമന്‍ററി ബോക്സ് ദൃശ്യങ്ങള്‍ ഏവരുടെയും മനം കീഴടക്കുകയാണ്. 1997ലാണ് ഇതിന് മുമ്പ് ഓസ്ട്രേലിയന്‍ മണ്ണില്‍ വച്ച് വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റില്‍ കങ്കാരുക്കളെ മലര്‍ത്തിയടിച്ചത്.
ഗാബയില്‍ ഓപ്പണര്‍ സ്റ്റീവ് സ്മിത്ത് ഒറ്റയാന്‍ പോരാട്ടം കാഴ്ചവെച്ചിട്ടും വിന്‍ഡീസിനോട് ഓസ്ട്രേലിയ തോല്‍വി വഴങ്ങുകയായിരുന്നു. രണ്ടാം ടെസ്റ്റ് 8 റണ്‍സിന് വിജയിച്ച് വിന്‍ഡീസ് പരമ്പരയില്‍ 1-1ന് ഐതിഹാസിക സമനില പിടിച്ചു. അവസാന ഇന്നിംഗ്സില്‍ 216 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഓസീസ് 207 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. അക്കൗണ്ട് തുറക്കാതെ പേസര്‍ ജോഷ് ഹേസല്‍വുഡ് അവസാനക്കാരനായി മടങ്ങിയപ്പോള്‍ 146 പന്തില്‍ 91* റണ്‍സുമായി സ്റ്റീവ് സ്മിത്ത് പുറത്താവാതെ നിന്നു. സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ്- 311 & 193, ഓസ്ട്രേലിയ- 289/9 d & 207. മൂന്നാം ദിനം ബാറ്റിംഗിനിടെ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ യോര്‍ക്കറില്‍ കാല്‍വിരല്‍ മുറിഞ്ഞ് മടങ്ങിയ പേസര്‍ ഷെമാര്‍ ജോസഫ് ഇന്ന് മൈതാനത്ത് തിരിച്ചെത്തി 7 വിക്കറ്റ് വീഴ്ത്തിയതാണ് വിന്‍ഡീസിന് ഓസ്ട്രേലിയയില്‍ എക്കാലത്തെയും മികച്ച ജയമൊരുക്കിയത്.
Read more: അയ്യോ ആരിത് എബിഡിയോ? അല്ല, സ്റ്റീവ് സ്മിത്ത്! ടെസ്റ്റില്‍ ഒന്നൊന്നര സ്കൂപ്പ് ഷോട്ട്- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!