
ഹൈദരാബാദ്: പേസും സ്വിങ്ങും കൊണ്ട് ബാറ്റര്‍മാരെ വിറപ്പിച്ച ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌ന്‍റെ പന്തുകള്‍ ആരാധകര്‍ക്ക് ഒരിക്കലും പറക്കില്ല. മൂളിപ്പറക്കുന്ന സ്വിങ്ങറുകളുമായി സ്റ്റംപും ബാറ്റിന്‍റെ അരികുമായി പറന്ന സ്റ്റെയ്‌ന്‍റെ തീയുണ്ടകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരേസമയം ഭീതിയും ഹരവുമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കാലം നമ്പര്‍ 1 സ്ഥാനം അലങ്കരിച്ച ബൗളറാണ് അദ്ദേഹം. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം ഇപ്പോള്‍ സ്‌കേറ്റ്‌ബോര്‍ഡില്‍ തന്‍റെ മികവ് തെളിയിച്ചിരിക്കുകയാണ്.
ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ ബൗളിംഗ് പരിശീലകനായ ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മുന്‍താരം സ്‌കേറ്റ്‌ബോര്‍ഡില്‍ അഭ്യാസം കാട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. തന്‍റെ പന്തുകള്‍ പോലെതന്നെ സകേറ്റ്‌ബോര്‍ഡില്‍ സ്റ്റെയ്‌ന്‍റെ ബാലന്‍സും സ്‌കില്ലും വേറെ ലെവല്‍. പരിക്ക് വലച്ച കരിയറാണെങ്കിലും മുപ്പത്തിയൊമ്പതാം വയസിലെ സ്റ്റെയ്‌ന്‍റെ ഫിറ്റ്‌നസും ഇതിലൂടെ വ്യക്തം.
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌ന്‍. 2004ൽ ഇംഗ്ലണ്ടിനെതിരെ രാജ്യാന്തര അരങ്ങേറ്റം കുറിച്ച സ്റ്റെയ്ന്‍ 17 വര്‍ഷം നീണ്ട കരിയറില്‍ 93 ടെസ്റ്റുകളിലും 125 ഏകദിനങ്ങളിലും 47 രാജ്യാന്തര ടി20 മത്സരങ്ങളിലും ദക്ഷിണാഫ്രിക്കക്കായി പന്തെറിഞ്ഞു. ടെസ്റ്റില്‍ 439 വിക്കറ്റും ഏകദിനത്തില്‍ 196 വിക്കറ്റും ടി20യില്‍ 64 വിക്കറ്റും നേടി. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ നാനൂറ് വിക്കറ്റ് തികച്ച പേസറുടെ റെക്കോഡ് സ്റ്റെയ്ന്‍റെ പേരിലാണ്. ക്രിക്കറ്റിലെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനും ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ തന്നെ. ഐപിഎല്‍ കരിയറില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുള്ള താരം 95 കളികളില്‍ 97 വിക്കറ്റ് നേടി.
ഖത്തർ ലോകകപ്പിന് നൂറ് നാൾ; കിക്കോഫില്‍ മാറ്റം