
ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍(ENG vs NZ 1st Test) ആശങ്കയുടെ നിമിഷങ്ങള്‍ സമ്മാനിച്ച് ഇംഗ്ലീഷ് സ്‌പിന്നര്‍ ജാക്ക് ലീച്ച്(Jack Leach). ഫീല്‍ഡിംഗ് ശ്രമത്തിനിടെ പരിക്കേറ്റ ലീച്ചിന് കണ്‍കഷന്‍ അനുഭവപ്പെടുകയായിരുന്നു. ഇതോടെ മാറ്റ് പാര്‍ക്കിന്‍സണെ(Matt Parkinson) കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി.
ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ ദേവോണ്‍ കോണ്‍വേയുടെ ബൗണ്ടറി ശ്രമം തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജാക്ക് ലീച്ചിന് പരിക്കേറ്റത്. പന്ത് ബൗണ്ടറിക്ക് ഉള്ളിലേക്ക് തട്ടിയിടുന്നതിനിടെ ലീച്ചിന്‍റെ തല മൈതാനത്ത് ഇടിക്കുകയായിരുന്നു. ഉടനെ ജോണി ബെയര്‍സ്റ്റോ അടക്കമുള്ള സഹതാരങ്ങളും ന്യൂസിലന്‍ഡ് ടീമിന്‍റെ ഫിസിയോയും ഓടിയെത്തി. ഇതിന് ശേഷം ഇംഗ്ലണ്ട് ടീമിന്‍റെ ഫിസിയോ അടക്കമുള്ള സ്റ്റാഫും താരത്തിന് അരികിലെത്തുകയായിരുന്നു. ലീച്ചിന് ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇനി കളിക്കാനാവില്ല. 2019ന് ശേഷം ആദ്യമായി ഹോം ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയതായിരുന്നു ജാക്ക് ലീച്ച്. ടെസ്റ്റ് അരങ്ങേറ്റം കുറിക്കാനാണ് പാര്‍ക്കിന്‍സണ്‍ ഒരുങ്ങുന്നത്.
ന്യൂസിലന്‍ഡിന്‍റെ ഇംഗ്ലണ്ട് പര്യടനം ബാറ്റിംഗ് ദുരന്തത്തോടെയാണ് ലോര്‍ഡ്‌സില്‍ ആരംഭിച്ചത്. ആദ്യ ദിനം ഒന്നാം ഇന്നിംഗ്‌സില്‍ 98-8 എന്ന നിലയിലാണ് കിവികള്‍. നാല് വിക്കറ്റുമായി വെറ്ററന്‍ ജയിംസ് ആന്‍ഡേഴ്‌സണും മൂന്ന് പേരെ പുറത്താക്കി അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്‌സും ഒരാളെ പുറത്താക്കി സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ന്യൂസിലന്‍ഡ് ബാറ്റിംഗ് നിരയെ പ്രതിരോധത്തിലാക്കിയത്. 26 റണ്‍സെടുത്ത വാലറ്റക്കാരന്‍ ടിം സൗത്തിയാണ് ഇതുവരെയുള്ള ടോപ് സ്‌കോറര്‍.
ENG vs NZ : എങ്ങനെ പിടികൂടി ജോണി ബെയര്‍സ്റ്റോ! ഇത് വണ്ടര്‍, തണ്ടര്‍ ക്യാച്ച്- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!