
ഡാർവിൻ: ക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദകൊടുങ്കാറ്റായി മങ്കാദിംഗ് ശ്രമം. അണ്ടര്‍ 19 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയും ഇന്തോനേഷ്യയും തമ്മിലുള്ള മത്സരത്തിലായിരുന്നു വിവാദ സംഭവം. മത്സരത്തില്‍ നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലെ താരത്തെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചതാണ് പുതിയ വിവാദത്തിന് വഴിതുറന്നത്.
പാപുവ ന്യൂ ഗിനിയയുടെ ഇന്നിംഗ്‌സിലെ 39-ാം ഓവറിലായിരുന്നു വിവാദ സംഭവം. ബൗളറായ പ്രനാത ഓവറിലെ നാലാം പന്തില്‍ ഗുബാ തബോയെ നോണ്‍-സ്ട്രൈക്ക് എന്‍ഡില്‍ റണ്ണൗട്ടാക്കുകയായിരുന്നു. ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിച്ചതോടെ ഇന്തോനേഷ്യന്‍ ടീമാകെ വിക്കറ്റാഘോഷം തുടങ്ങി. മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയുടെ അവസാന വിക്കറ്റ് കൂടിയായിരുന്നു ഇത് എന്നതിനാല്‍ ഇന്നിംഗ്‌സ് 221 റണ്‍സില്‍ അവസാനിച്ചു. എന്നാല്‍ ഈ വിക്കറ്റ് ആരാധകരില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. ഇത് വിക്കറ്റ് ആണെന്നും അല്ലെന്നും വാദിച്ച് ആരാധകര്‍ രംഗത്തെത്തി. നോണ്‍ സ്ട്രൈക്കറെ റണ്ണൗട്ടാക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബൗളിംഗ് ആക്ഷന്‍ തുടങ്ങിയിട്ട് പോലുമില്ലായിരുന്നു എന്നതാണ് ഒരു വിഭാഗം കണ്ടെത്തുന്ന പ്രധാന ന്യൂനത. ബൗളര്‍ ബൗളിംഗ് ക്രീസിലേക്ക് എത്തുന്നതിന് ഏറെ മുമ്പ് നോണ്‍ സ്ട്രൈക്കര്‍ ക്രീസ് വിട്ട് എന്നത് യാഥാര്‍ഥ്യമാണെങ്കിലും ബൗളര്‍ കാണിച്ചത് നീതിയല്ല എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. എന്തായാലും ഈ വിക്കറ്റ് വലിയ വിവാദമായെങ്കിലും മറുപടി ബാറ്റിംഗില്‍ ഇന്തോനേഷ്യ 148 റണ്‍സില്‍ എല്ലാവരും പുറത്തായതോടെ പാപുവ ന്യൂ ഗിനിയ 73 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി. ഞായറാഴ്‌ച ന്യൂസിലന്‍ഡിന് എതിരെയാണ് പാപുവ ന്യൂ ഗിനിയയുടെ അടുത്ത മത്സരം.
പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങിയ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബില്‍ ബ്രൗണിനെ ഇന്ത്യന്‍ ഇതിഹാസം വിനൂ മങ്കാദ് റണ്ണൗട്ടാക്കിയതോടെയാണ് മങ്കാദിങ് ആദ്യമായി പൊതുവേദിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. 1948ലായിരുന്നു ഈ സംഭവം. ബൗണിന്‍റെ പുറത്താകലിനെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് മങ്കാദിങ് എന്ന് വിശേഷിപ്പിച്ചത്. ക്രിക്കറ്റില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കമിട്ട പുറത്താക്കല്‍ രീതിയാണ് മങ്കാദിങ്. ഇത്തരത്തില്‍ നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കാന്‍ അനുവദിക്കുന്ന നിയമം കളിക്കളത്തിലെ അന്യായ നീക്കങ്ങളുടെ ഗണത്തില്‍ നിന്ന് റണ്ണൗട്ട് നിയമങ്ങളുടെ പട്ടികയിലേക്ക് മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് കഴിഞ്ഞ വര്‍ഷം മാറ്റിയിരുന്നു.
Read more: 'തുടക്കമിട്ടത് കോലി'; ഐപിഎല്ലിലെ കൊമ്പുകോര്‍ക്കലില്‍ വിശദീകരണവുമായി നവീന്‍ ഉള്‍ ഹഖ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!