
ഗയാന: ഗ്ലോബല്‍ സൂപ്പര്‍ ലീഗില്‍ വെടിക്കെട്ട് ബാറ്റിംഗുമായി രാജസ്ഥാന്‍ റോല്‍സിന്‍റെ വിന്‍ഡീസ് താരം ഷിമ്രോൺ ഹെറ്റ്മയര്‍. ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയാണ് ഹെറ്റ്മെയറിന്‍റെ മിന്നും പ്രകടനം. ഹൊബാര്‍ട്ട് ഹറിക്കെയിന്‍സിനെതിരായ മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിന് വേണ്ടിയായിരുന്നു ഹെറ്റ്മയറുടെ തകർപ്പൻ ബാറ്റിംഗ്.
126 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗയാന 9 ഓവറില്‍ 3 വിക്കറ്റിന് 43 റൺസ് എന്ന നിലയിലായിരുന്നു. പത്താം ഓവറില്‍ ആയിരുന്നു ഹെറ്റ്മയറിന്റെ വെടിക്കെട്ട്. ഫാബിയന്‍ അലന്‍ എറിഞ്ഞ ഓവറിലെ അഞ്ച് പന്തും ഹെറ്റ്മയർ അതിര്‍ത്തികടത്തി. രണ്ടാം പന്തിൽ ലൈഫ് കിട്ടിയതും വിൻഡീസ് താരത്തിന് തുണയായി.
ഹെറ്റ്മെയര്‍ അടിച്ച രണ്ടാം പന്ത് ബൗണ്ടറിയിലെ ഫീല്‍ഡറുടെ കൈകളില്‍ തട്ടിയാണ് സിക്സ് ആയത്. പിന്നീട് തുടര്‍ച്ചയായി രണ്ട് സിക്സുകള്‍ കൂടി പറത്തിയ ഹെറ്റ്മെയര്‍ അഞ്ചാം പന്തില്‍ ഡബിള്‍ ഓടിയെടുത്തശേഷം ആറാം പന്ത് വീണ്ടും അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി. ഫാബിയന്‍ അലനെറിഞ്ഞ പത്താം ഓവറില്‍ മാത്രം 32 റണ്‍സാണ് ഹെറ്റ്മെയര്‍ അടിച്ചെടുത്തത്.
10 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത ഹെറ്റ്മെയര്‍ അടുത്ത ഓവറില്‍ മിറിനെതിരെ ഒരു സിക്സ് കൂടി നേടി പുറത്തായെങ്കിലും 16.3 ഓവറില്‍ ആമസോണ്‍ വാരിയേഴ്സ് ജയത്തിലെത്തി. മിറിന്‍റെ പന്തില്‍ വീണ്ടും സിക്സിന് ശ്രമിച്ച ഹെറ്റ്മെയറെ ജാക്സണ്‍ ബേര്‍ഡാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. ഒമ്പതോവറില്‍ 43-3 പതറിയ ആമസോണ്‍ വാരിയേഴ്സ് പത്താം ഓവര്‍ കഴിയുമ്പോഴേക്കും 75-3ല്‍ എത്തിയിരുന്നു. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന ഹെറ്റ്മെയറിന് രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങാനായിരുന്നില്ല. കഴിഞ്ഞ സീസണ് മുമ്പ് രാജസ്ഥാന്‍ നിലനിര്‍ത്തിയ നാലു താരങ്ങളിലൊരാളായിരുന്നു ഹെറ്റ്മെയര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക