
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അമ്പയര്‍ ക്രിസ് ഗഫാനിയെ വട്ടം ചുറ്റിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഡിആര്‍എസ് പ്രാങ്ക്. ഇന്നലെ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിനിടെയായിരുന്നു രസകരമായ സംഭവം നടന്നത്. കാമറൂണ്‍ ഗ്രീനിനെ മുഹമ്മദ് ഷമി പുറത്താക്കിയതിന് പിന്നാലെ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്സ് ക്യാരിയാണ് ക്രീസിലെത്തിയത്.
ക്യാരിക്കെതിരെ ഷമിയുടെ പന്തില്‍ ഇന്ത്യ എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ ക്രിസ് ഗഫാനി ഇത് നോട്ടൗട്ട് വിളിച്ചു. തൊട്ടുപിന്നാലെ ഷമിയുമായും വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതുമായും കൂടിയാലോചന നടത്തിയ രോഹിത് ഡിആര്‍എസ് എടുക്കേണ്ടെന്ന് തീരുമാനിച്ചു. പിന്നാലെ ഡ്രിങ്ക്സ് ബ്രേക്കിന് കളിക്കാര്‍ പോകുന്നതിനിടെ രോഹിത് ഡിആര്‍എസ് എടുക്കാനുള്ള സിഗ്നല്‍ കാണിച്ചതാണ് അമ്പയറെയും ആശയക്കുഴപ്പത്തിലാക്കിയത്.
അപ്പോഴേക്കും ഡിആര്‍എസിനുള്ള സമയം കഴിഞ്ഞു പോയിരുന്നു. എന്നിട്ടും കൈ കൊണ്ടുള്ള ഡിആര്‍എസ് സിഗ്നല്‍ രോഹിത് പകുതി കാണിക്കുകയും പിന്നീട് ചിരിയോടെ അത് വേണ്ടെന്ന് പറയുകയും ചെയ്തു. തന്നെ ആശയക്കുഴപ്പത്തിലാക്കിയ രോഹിത്തിന്‍റെ സിഗ്നല്‍ കണ്ട് പക്ഷെ അമ്പയര്‍ ഗഫാനിക്ക് ചിരിവന്നില്ല. അതൃപ്തി പ്രകടമാക്കി ഗഫാനി തലയാട്ടുന്നതും വീഡിയോയില്‍ കാണാം. ആ സമയത്ത് ഇന്ത്യക്ക് രണ്ട് റിവ്യൂകളായിരുന്നു ബാക്കിയുണ്ടായിരുന്നത്.
327-3 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസ്ട്രേലിയ 469 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമിയും ഷാര്‍ദ്ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയില്‍ പതറുകയാണ്. 29 റണ്‍സോടെ അജിങ്ക്യാ രഹാനെയും അഞ്ച് റണ്‍സോടെ ശ്രീകര്‍ ഭരത്തുമാണ് ക്രീസില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!