
വഡോദര: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി വഡേദരയിലെത്തിയ ഇന്ത്യൻ താരം ശ്രേയസ് അയ്യര്‍ ആരാധികയുടെ നായയുടെ കടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കായി കളിച്ചശേഷം ഇന്ത്യൻ ടീമിനൊപ്പം ചേരാനായി വഡോദരയിലെത്തിയ ശ്രേയസ് വിമാനത്താവളത്തിലിറങ്ങി നടക്കുമ്പോഴാണ് നായയുടെ കടിയില്‍ നിന്ന് രക്ഷപ്പെട്ടത്.
വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവരികയായിരുന്ന ശ്രേയസിന് അടുത്തേക്ക് ആരാധകര്‍ ഓട്ടോഗ്രാഫിനായി സമീപിച്ചിരുന്നു. ഒരു കുഞ്ഞ് ആരാധികക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ട് നല്‍കിയശേഷം നടന്നുപോകുമ്പോഴാണ് കൈയിലൊരു നായയുമായി മറ്റൊരു ആരാധിക ശ്രേയസിന് അടുത്തേക്ക് എത്തിയത്. നായയെ കണ്ടതോടെ അതിന് അരുമയോടെ തലോടാന്‍ ശ്രമിച്ച ശ്രേയസിന്‍റെ കൈയില്‍ കടിക്കാന്‍ നായ ശ്രമിച്ചെങ്കിലും പെട്ടെന്ന് കൈ പിൻവലിച്ചതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. കടിയില്‍ നിന്ന് രക്ഷപ്പെട്ട ശ്രേയസ് ഓട്ടോഗ്രാഫ് ഒപ്പിട്ടുനല്‍കാൻ നില്‍ക്കാതെ നടന്നപുപോകുകയും ചെയ്തു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ ശ്രേയസ് രണ്ട് മാസത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയത്. വിജയ് ഹസാരെ ട്രോഫിയില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച് കായികക്ഷമത തെളിയിച്ച ശ്രേയസ് ബാറ്റിംഗില്‍ തിളങ്ങുകയും ചെയ്തിരുന്നു. ഹിമാചല്‍പ്രദേശിനെതിരെ ആദ്യ മത്സരത്തില്‍ 53 പന്തില്‍ 82 റണ്‍സ് നേടിയ ശ്രേയസ് രണ്ടാം മത്സരത്തില്‍ പഞ്ചാബിനെതിരെ 34 പന്തില്‍ 45 റണ്‍സെടുത്തു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ വൈസ് ക്യാപ്റ്റനായി ഇന്ത്യൻ ടീമില്‍ തിരിച്ചത്തിയ ശ്രേയസ് നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!