
ഹരാരെ: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ചാണ് സിംബാബ്‌വെ കീഴടങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ കണ്ട സിംബാബ്‌വെ ആയിരുന്നില്ല മൂന്നാം മത്സരത്തില്‍. മുമ്പ് പലപ്പോഴും ഇന്ത്യയെ വിറപ്പിക്കുകയും വീഴ്ത്തുകയും ചെയ്തിട്ടുള്ള ആ പഴയ വിന്‍റേജ് സിംബാബ്‌വെയെ ആണ് ഹരാരാരെയില്‍ ആരാധകര്‍ കണ്ടത്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ സിക്കന്ദര്‍ റാസയെന്ന 36കാരനും.
290 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 169-7 എന്ന സ്കോറിലേക്ക് ചുരുങ്ങിയ സിംബാബ്‌വെ തോല്‍വി ഉറപ്പിച്ചതാണ്. എന്നാല്ഡ ബ്രാഡ് ഇവാന്‍സ് എന്ന വാലറ്റക്കാരനില്‍ പറ്റിയ പങ്കാളിയെ കണ്ടെത്തിയ സിക്കന്ദര്‍ റാസ ഒരറ്റത്ത് ആക്രമണം നയിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.
സ്പിന്നര്‍മാരുടെ ഓവറുകള്‍ തീര്‍ന്നതോടെ ആവേശ് ഖാനും ഷര്‍ദ്ദുല്‍ ഠാക്കൂറുമെല്ലാം റാസയുടെ പ്രഹരത്തില്‍ നിറം മങ്ങി. അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയ ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുലിന് മറ്റ് ഓപ്ഷനുകള്‍ ഒന്നുമില്ലായിരുന്നു. ദീപക് ഹൂഡക്ക് ഇടക്ക് ഒരോവര്‍ നല്‍കിയെങ്കിലും ഒമ്പത് റണ്‍സ് വഴങ്ങിയതോടെ പിന്നീട് നല്‍കിയില്ല.
അവസാന രണ്ടോവറില്‍ 17 റണ്‍സ് മാത്രം മതിയായിരുന്നു സിംബാബ്‌വെക്ക് ജയിക്കാന്‍. എന്നാല്‍ 48-ാം ഓവറിലെ അവസാന പന്തില്‍ ബ്രാഡ് ഇവാന്‍സ് പുറത്തായത് റാസയുടെ സമ്മര്‍ദ്ദം കൂട്ടി. ഇതോടെ അതിവേഗം ലക്ഷ്യത്തിലെത്താന്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ 49-ാം ഓവറില്‍ റാസ സാഹസത്തിന് മുതിര്‍ന്നു. നാലാം പന്തില്‍ സിക്സിന് ശ്രമിച്ച റാസയെ ലോംഗ് ഓണില്‍ ശുഭ്മാന്‍ ഗില്‍ പറന്നു പിടിച്ചതോടെ സിംബാബ്‌വെയും വിജപ്രതീക്ഷ അസ്തമിച്ചു.
നേരത്തെ ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ നട്ടെല്ലായ സെഞ്ചുറിയിലൂടെ ഗില്‍ തന്നെയാമ് ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. ഗില്ലിന്‍റെ പറക്കും ക്യാച്ചില്ലായിരുന്നെങ്കില്‍ സിംബാബ്‌വെയും തല ഉയര്‍ത്തി മടങ്ങിയേനെ. ഗില്ലിന്‍റെ മികവിന് മുന്നില്‍ വീണെങ്കിലും റാസ ഹൃദയം ജയിച്ചാണ് ക്രീസ് വിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!