
മുള്‍ട്ടാന്‍: ആവേശകരമായ അന്ത്യത്തിലേക്കാണ് പാകിസ്ഥാന്‍- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നീങ്ങുന്നത്. രണ്ട് ദിനവും ആറ് വിക്കറ്റും ശേഷിക്കെ പാകിസ്ഥാന് ജയിക്കാന്‍ വേണ്ടത് 157 റണ്‍സാണ്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലിന് 198 എന്ന നിലയിലാണ് പാകിസ്ഥാന്‍. സൗദ് ഷക്കീല്‍ (54), ഫഹീം അഷ്‌റഫ് (3) എന്നിവരാണ് ക്രീസില്‍. നേരത്തെ, ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 281ന് അവസാനിച്ചിരുന്നു. 355 റണ്‍സ് വിജലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ പാകിസ്ഥാന് മൂന്നാം ദിനം അബ്ദുള്ള ഷെഫീഖ് (43), മുഹമ്മദ് റിസ്‌വാന്‍ (30), ബാബര്‍ അസം (1), ഇമാം ഉല്‍ ഹഖ് (60) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്മായത്.
ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെടുത്തിരുന്നു പാകിസ്ഥാന്‍. പിന്നീട് മൂന്നിന് 83 എന്ന നിലയിലേക്ക് വീണു. ഓപ്പണറായി ക്രീസിലെത്തിയ മുഹമ്മദ് റിസ്‌വാന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ മനോഹരമായ ഔട്ടസ്വിങറില്‍ ബൗള്‍ഡാവുകയായിരുന്നു റിസ്‌വാന്‍. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ക്രീസില്‍ നിന്ന റിസ്‌വാന്റെ ഭാവത്തില്‍ നിന്ന് മനസിലാക്കാം എത്രത്തോളം മനോഹരമായിരുന്നു ആ പന്തെന്ന്. 40 വയസ് പൂര്‍ത്തിയായിട്ടും കൃത്യതയോടെ പന്തെറിയുന്ന ആന്‍ഡേഴ്‌സണിനെ പുകഴ്ത്തുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ. റിസ്‌വാന്റെ വിക്കറ്റ് തെറിപ്പിച്ച ആന്‍ഡേഴ്‌സണിന്റെ പന്ത് കാണാം...
പാകിസ്ഥാന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ ഒല്ലി റോബിന്‍സണ്‍, ജാക്ക് ലീച്ച്, മാര്‍ക് വുഡ് എന്നിവരാണ് സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷം ഇമാം- സൗദ് സഖ്യം 108 റണ്‍സ് കൂട്ടിചേര്‍ത്താണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംംഗ്‌സ് 275ന് അവസാനിക്കുകയായിരുന്നു. 108 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ബെന്‍ ഡക്കറ്റ് (79) പിന്തുണ നല്‍കി. ബെന്‍ സ്‌റ്റോക്‌സ് 41 റണ്‍സെടുത്തു. ജോ റൂട്ടാണ് (21) രണ്ടക്കം കണ്ട മറ്റൊരു താരം. സാക് ക്രൗളി (3), വില്‍ ജാക്ക്‌സ് (4), ഒല്ലി പോപ് (4), റോബിന്‍സണ്‍ (3), മാര്‍ക്ക് വുഡ് (6), ആന്‍ഡേഴ്‌സണ്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അബ്രാര്‍ അഹമ്മദ് നാല് വിക്കറ്റെടുുത്തു. ഇതോടെ അരങ്ങേറ്റക്കാരന് ടെസ്റ്റില്‍ 11 വിക്കറ്റായി. സഹിദ് മഹ്മൂദിന് മൂന്ന് വിക്കറ്റുണ്ട്.
നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 281നെതിരെ പാകിസ്ഥാന്‍ 202ന് പുറത്താവുകയായിരുന്നു. ബാബര്‍ (75), സൗദ് (63) എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്. ലീച്ച് നാല് വിക്കറ്റെടുത്തു. വുഡ്, റൂട്ട് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 79 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് പാകിസ്ഥാന്‍ വഴങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 281 റണ്‍സാണ് അടിച്ചെടുത്തത്. ഡക്കറ്റ് (63), പോപ് (60) എന്നിവരാണ് തിളങ്ങിയത്. അബ്രാര്‍ ഏഴ് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!