
റാഞ്ചി: ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് (MS Dhoni) ഇന്ന് 41-ാം പിറന്നാള്‍. പ്രിയപ്പെട്ട തലയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. ഐസിസിയുടെ (ICC) എല്ലാ കിരീടവും നേടിയ ഏക ഇന്ത്യന്‍ നായകനാണ് ധോണി. ഇതിലൂടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെന്ന പേരും ധോണി നേടിയെടുത്തു. റാഞ്ചിയിലെ ഇടത്തരം കുടുംബത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സിംഹാസനത്തിലേക്ക് ഗോഡ്ഫാദര്‍മാരുടെ പിന്തുണയില്ലാതെ ഓടിക്കയറിയ താരം.
1981 ജൂലൈ ഏഴിനായിരുന്നു ധോണിയുടെ ജനനം. സ്‌കൂള്‍ കാലത്ത് ഫുട്‌ബോളില്‍ ഗോള്‍കീപ്പറായി മൈതാനത്തെത്തിയ ധോണി ക്രിക്കറ്റ് പിച്ചിലെത്തിയപ്പോള്‍ വിക്കറ്റിന് പിന്നിലെ സ്ഥാനമുറപ്പിച്ചു. പന്തുകള്‍ അതിര്‍ത്തി കടത്തുന്ന വെടിക്കെട്ട് ബാറ്ററായി ഇന്ത്യന്‍ ടീമിലേക്ക്. കളിക്കളത്തിലെ വേഗചലനങ്ങളും തീരുമാനങ്ങളിലെ കൃത്യതയും ധോണിയെ വേറിട്ട മുഖമാക്കി.
വിക്കറ്റ് കീപ്പര്‍ബാറ്റര്‍മാരുടെ പറുദീസയായി ഇന്ത്യ മാറിയതില്‍ ധോണിയെന്ന ക്രിക്കറ്ററുടെ പങ്ക് ഏറ്റവും പ്രധാനം. ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററും വിക്കറ്റ് കീപ്പറും ക്യാപ്റ്റനും ഫിനിഷറുമായി ഏത് പട്ടികയിലും ധോണിക്ക് ഇടമുണ്ട്. ആറാം നമ്പറിലും ഏഴാം നമ്പറിലുമൊക്കെ
ഇറങ്ങി സഹതാരങ്ങള്‍ക്ക് അവസരം നല്‍കിയപ്പോഴും ഏകദിനത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ ബാറ്റര്‍ കൂടിയാണ് ധോണി.
ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലുമെല്ലാം ആരെയും തോല്‍പ്പിക്കാവുന്ന സംഘമാക്കി ഇന്ത്യയെ ധോണി മാറ്റി. ഏത് പ്രതിസന്ധിയിലും കൂസാത്ത ക്യാപ്റ്റന്‍ കൂള്‍. ഐപിഎല്ലിനെ ജനകീയമാക്കുന്നതില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നെടുന്തൂണായ ധോണിക്ക് തന്നെയാണ് പ്രഥമസ്ഥാനം. ടീമിനൊപ്പം കിരീടങ്ങള്‍ വാരിക്കൂട്ടി.
ഭാര്യയ്‌ക്കൊപ്പം ലണ്ടനിലാണ് ഇത്തവണ ധോണിയുടെ ആഘോഷം. ആരാധകര്‍ മാറ്റ് കുറയ്ക്കുന്നില്ല. നാല്‍പ്പത്തിയൊന്ന് അടി ഉയരമുള്ള കട്ടൗട്ടാണ് വിജയവാഡയിലെ ആരാധകര്‍ ഒരുക്കിയത്. സാമൂഹികമാധ്യമങ്ങളില്‍ ആശംസകളും വീഡിയോകളും നിറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!