
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ രാജസ്ഥാന് വേണ്ടി ധ്രുവ് ജുറല്‍ (26 പന്തില്‍ 38) ടോപ് സ്‌കോററായി. ജോഫ്ര ആര്‍ച്ചര്‍ (15 പന്തില്‍ 32), ധസുന്‍ ഷനക (15 പന്തില്‍ 29), യശസ്വി ജയ്‌സ്വാള്‍ (17 പന്തില്‍ 27) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. വൈഭവ് സൂര്യവന്‍ഷി (4) നിരാശപ്പെടുത്തി.
ഇതിനിടെ മത്സരത്തില്‍ രസകരമായ സംഭവം നടന്നു. രാജസ്ഥാന്‍ താരം രവീന്ദ്ര ജഡേജയും മുംബൈയുടെ ഷാര്‍ദുല്‍ താക്കൂറും തമ്മിലായിരുന്നു അത്. രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ അവസാന ഓവറിലായിരുന്നു സംഭവം. താക്കൂറിന്റെ ആദ്യ മൂന്ന് പന്തില്‍ നാല് റണ്‍സ് മാത്രമാണ് വന്നത്. നാലാം പന്തില്‍ ജഡേജയ, കവറില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കുകയും ചെയ്തു. ഇതോടെ ഷാര്‍ദുല്‍, ജഡേജയുടെ മുന്നില്‍ ആഘോഷം തുടങ്ങി. എന്നാല്‍ നിമിഷങ്ങള്‍ക്ക് ശേഷം അംപയര്‍ നോബോള്‍ വിളിച്ചു. ഇതോടെ ജഡേജയും ഷാര്‍ദുലിന്റെ മുന്നില്‍ ആഘോഷിച്ചു. അടുത്ത രണ്ട് പന്തും ബൗണ്ടറി പായിച്ച് വീണ്ടും ജഡേജ അതേ ആഘോഷം തുടര്‍ന്നു. തമാശയോടെയാണ് ഷാര്‍ദുല്‍ സ്വീകരിച്ചതും. രസകരമായ വീഡിയോ കാണാം...
മത്സരത്തില്‍ ജഡേജ 11 പന്തില്‍ 19 റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ, വൈഭവ് സൂര്യവന്‍ഷി (4) ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തിയിരുന്നു. എട്ട് വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായി. ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന് പഞ്ചാബ് കിംഗ്‌സിനെ മറികടന്ന് പ്ലേ ഓഫീസിലെത്താം. 13 മത്സരങ്ങളില്‍ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍. 14 മത്സരം പൂര്‍ത്തിയാക്കിയ പഞ്ചാബ് 15 പോയിന്റുമായി നാലാമതും. മുംബൈ, നേരത്തെ പുറത്തായിരുന്നു. 13 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം..
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഡോണോവന്‍ ഫെരേര, ശുഭം ദുബെ, ദസുന്‍ ഷനക, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, യാഷ് രാജ് പുഞ്ച, ബ്രിജേഷ് ശര്‍മ്മ.
മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വില്‍ ജാക്ക്സ്, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, എഎം ഗസന്‍ഫര്‍, രഘു ശര്‍മ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!