
ധരംശാല: ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റ് ഇന്നിംഗ്‌സിലും 64 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ഇതോടെ 4-1ന് പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിവിട്ടത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ കഴിച്ചിരുന്നത്. പ്രധാന താരങ്ങളായ വിരാട് കോലി, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ തുടങ്ങിയവര്‍ ഇല്ലാതിരുന്നിട്ടും പിന്നീടുള്ള നാല് ടെസ്റ്റുകളും ജയിക്കാന്‍ ഇന്ത്യക്കായി.
ധരംശാലയില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 195 റണ്‍സെടുക്കാന്‍ മാത്രമാണ് ഇംഗ്ലണ്ടിന് സാധിച്ചത്. അശ്വിന് പുറമെ കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റുണ്ട്. 13 റണ്‍സെടുത്ത ഷൊയ്ബ് ബഷീറിനെയാണ് ജഡേജ പുറത്താക്കിയത്. ജഡേജയുടെ പന്തില് ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍ രസകരമായ സംഭവമുണ്ടായി. ബൗള്‍ഡായ പന്ത് ബഷീര്‍ റിവ്യൂ ചെയ്യുകയായിരുന്നു.
യഥാര്‍ത്ഥത്തില്‍ ബൗള്‍ഡായ കാര്യം ബഷീര്‍ അറിഞ്ഞിരുന്നില്ല. പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുത്തതിനാണ് അംപയര്‍ ഔട്ട് വിളിച്ചതെന്നാണ് താരം കരുതിയത്. നോണ്‍സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന ജോ റൂട്ടിന് ചിരിയടക്കാനായില്ല. രസകരമായ വീഡിയോ കാണാം...
ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ 259 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്‌കോറായ 218 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 124.1 ഓവറില്‍ 477 റണ്‍സില്‍ പുറത്തായി. 473-8 എന്ന സ്‌കോറില്‍ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് നാല് റണ്‍സ് കൂടിയേ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായുള്ളൂ. ഇതിനിടെ ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണ്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!