
എജ്ഡ്ബാസ്റ്റണ്‍: ആഷസില്‍ ഓസ്‌ട്രേലിയന് ഡേവിഡ് വാര്‍ണര്‍ പേടിച്ചത് തന്നെ സംഭവിച്ചു. കരിയറിലെ പതിനഞ്ചാം തവണയും വാര്‍ണര്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ പുറത്തായി. ബ്രോഡിന് മുന്നില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താവുന്ന താരമെന്ന മോശം റെക്കോര്‍ഡ് നേരത്തെ വാര്‍ണര്‍ സ്വന്തമാക്കിയിരുന്നു. മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് (11), മുന്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍, മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്, കിവീസ് താരം ടോം ലാഥം എന്നിവര്‍ മൂന്നാം സ്ഥാനത്തുണ്ട്. മൂവേരയും 10 തവണ ബ്രോഡ് പുറത്താക്കി.
ആഷസില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു ബൗളര്‍ക്ക് മുന്നില്‍ പുറത്താവുന്ന താരങ്ങളില്‍ മൂന്നാമതായി വാര്‍ണര്‍. ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത് 19 തവണ മൈക്ക് അതേര്‍ട്ടണെ പുറത്താക്കിയതാണ് ഒന്നാമത്. മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ അലക് ബെഡ്‌സര്‍, അര്‍തര്‍ മോറിസിനെ 18 തവണ പുറത്താക്കി. മുന്‍ ഓസ്‌ട്രേലിയന്‍ ഹ്യൂഗ് ട്രംപിള്‍ 15 തവണ തോമസ് ഹെയ്‌വാര്‍ഡിനെ ഒതുക്കി. ഇപ്പോള്‍ ബ്രോഡും.
ഇംഗ്ലണ്ടില്‍ മാത്രം ഒമ്പത് തവണ ബ്രോഡ്, വാര്‍ണറെ പുറത്താക്കി. 329 പന്തുകള്‍ നേരിട്ടപ്പോള്‍ 158 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഓസ്‌ട്രേലിയന്‍ പിച്ചില്‍ ബ്രോഡിന്റെ 734 പന്തുകള്‍ വാര്‍ണര്‍ കളിച്ചു. നേടിയത് 397 റണ്‍സ്. വാര്‍ണറെ പുറത്താക്കിയതിന് പിന്നാലെ മര്‍നസ് ലബുഷെയ്‌നെ നേരിട്ട ആദ്യ പന്തില്‍ തന്നെ ബ്രോഡ് മടക്കിയിരുന്നു. മത്സരത്തിന് മുമ്പ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത് പലരും ചോദ്യം ചെയ്തിരുന്നുവെന്നാണ് മറ്റൊരു സത്യം.
ബ്രോഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. അതിന് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് നല്‍കിയ മറുപടി രസകരമായിരുന്നു. ഇംഗ്ലീഷ് ക്യാപ്റ്റന്‍ പറഞ്ഞതിങ്ങനെ... ''ഇല്ലെന്ന് പറഞ്ഞാല്‍ അത് നുണയായിരിക്കും. ആര്‍ അശ്വിന് എനിക്കെതിരെ എങ്ങനെയാണോ, അതുപോലെയാണ് ബ്രോഡിന്റെ കാര്യം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ബ്രോഡ്.'' സ്റ്റോക്സ് പറഞ്ഞു. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരെ ബ്രോഡിനുള്ള റെക്കോര്‍ഡാണ് സ്റ്റോക്സ് പറയാതെ പറഞ്ഞത്. 2019 ആഷസില്‍ ഏഴ് തവണയാണ് ബ്രോഡ് ഓസീസ് താരത്തെ മടക്കിയത്.
ഇഷാന്‍ കിഷന് സുപ്രധാന നിര്‍ദേശവുമായി ബിസിസിഐ; സഞ്ജു സാംസണിനും ബാധകമോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!