
ഹരാരെ: മൂന്നാം ഏകദിനത്തില്‍ സിംബാബ്‌വെയെ 13 റണ്‍സിന് തോല്‍പ്പിച്ചതോടെ ഇന്ത്യ പരമ്പര തൂത്തുവാരി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെ (130) സെഞ്ചുറി കരുത്തില്‍ 289 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ സിക്കന്ദര്‍ റാസയുടെ (115) സെഞ്ചുറിയിലൂടെ മറുപടി നല്‍കിയെങ്കിലും 13 റണ്‍സകലെ വീണു.
പരമ്പര നേട്ടം ആഘോഷമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ഡ്രസിംഗ് റൂമിലെ ഡാന്‍സ് വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ട്രന്‍ഡായ 'കലാ ചഷ്മ...' ഗാനത്തിനാണ് ഇന്ത്യന്‍ താരങ്ങള്‍ ചുവടുവച്ചിരിക്കുന്നത്. ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, റിതുരാജ് ഗെയ്കവാദ് എന്നിവരെല്ലാം തങ്ങളുടെ കഴിവ് പരീക്ഷിക്കുന്നുണ്ട്. വീഡിയോ കാണാം...
വിജയത്തോടെ സിംബാബ്‌വെക്കെതിരെ 15 മത്സരങ്ങളില്‍ തോല്‍വി അറിയാതെ കുതിക്കുകയാണ് ഇന്ത്യ. പരമ്പര നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പറഞ്ഞു. ''ഒരുപാട് ആത്മവിശ്വാസം നല്‍കുന്ന പരമ്പര വിജയമാണിത്. ഒരുപാട് ആശയങ്ങളുണ്ടായിരുന്നു. ഇത്തവണ അതെല്ലാം ഉപയോഗിക്കണമെന്ന പദ്ധതിയോടെയാണ് ഇവിടെയെത്തിയത്. അവരും പ്രൊഫഷണലിസം പുറത്തെടുത്തു. ഫലത്തില്‍ ഏറെ സന്തോഷം. മത്സരം നേരത്തെ തീരേണ്ടതായിരുന്നു. എന്നാല്‍ അവര്‍ നമ്മുടെ ബൗളര്‍മാരെ മനോഹരമായി നേരിട്ടു.''
പ്ലയര്‍ ഓഫ് ദ മാച്ചും, സീരീസുമായ ശുഭ്മാന്‍ ഗില്ലിനെ പ്രശംസിക്കാനും രാഹുല്‍ മറന്നില്ല. ''ഐപിഎല്ലിന് ശേഷം ശുഭ്മാന്‍ ഗില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. അവന്റെ പ്രകടനത്തില്‍ ഏറെ സന്തോഷമുണ്ട്. അവനൊരിക്കും അമിത ആത്മവിശ്വാസം കാണിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇത്തരത്തിലും ശാന്തയാണ് ഒരു താരത്തിന് വേണ്ടത്. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. അതിന്റേതായ ക്ഷീണമുണ്ട്. ഒരുപാട് സമയം ഫീല്‍ഡ് ചെയ്തു. കുറച്ച് സമയം ബാറ്റ് ചെയ്യേണ്ടിയും വന്നു.'' രാഹുല്‍ മത്സരശേഷം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!