
ഗ്രനഡ: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിന് നാല് വിക്കറ്റ് നഷ്ടം. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 286നെതിരെ ബാറ്റിംഗ് തുടരുന്ന ആതിഥേയര്‍ രണ്ടാം ദിനം ലഞ്ചിന് ശേഷം ബാറ്റിംഗ് തുടരുമ്പോള്‍ നാലിന് 111 എന്ന നിലയിലാണ്. ഇപ്പോള്‍ 175 റണ്‍സ് പിറകിലാണ് വിന്‍ഡീസ്. ബ്രന്‍ഡന്‍ കിംഗ് (40), ഷായ് ഹോപ്പ് (0) എന്നിവരാണ് ക്രീസില്‍. ഓസീസിന് വേണ്ടി ജോഷ് ഹേസല്‍വുഡ് രണ്ടും പാറ്റ് കമ്മിന്‍സ്, ബ്യൂ വെബ്സ്റ്റര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ അലക്‌സ് ക്യാരി (63), വെബ്‌സ്റ്റര്‍ (60) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഓസീസിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. അല്‍സാരി ജോസഫ് നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (0) തുടക്കത്തില്‍ തന്നെ മടങ്ങി. ഹേസല്‍വുഡിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ബ്രാത്‌വെയ്റ്റ് മടങ്ങുന്നത്. മൂന്നാമനായി ക്രീസിലെത്തിയ കീസി കാര്‍ട്ടി (6) വന്നത് പോലെ മടങ്ങി. ഇത്തവണ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് റിട്ടേണ്‍ ക്യാച്ച്. ജോണ്‍ ക്യാംപല്‍ (40) നന്നായി തുടങ്ങിയെങ്കിലും അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. വെബ്സ്റ്ററിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കിയാണ് മടങ്ങുന്നത്. ഇതോടെ മൂന്നിന് 64 എന്ന നിലയിലായി വിന്‍ഡീസ്. പിന്നീട് ചേസ് - കിംഗ് സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ലഞ്ചിന് ശേഷം ഹേസല്‍വുഡ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. ചേസ്, ഓസീസ് പേസറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന് സാം കോണ്‍സ്റ്റാസും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 47 റണ്‍സടിച്ചു. ഉസ്മാന്‍ ഖവാജയെ (16) വിക്കറ്റിന് മുന്നില്‍ കുടുക്കിയ അല്‍സാരി ജോസഫാണ് ഓസീസ് തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ സാം കോണ്‍സ്റ്റാസും(25) മടങ്ങി. മൂന്നാം നമ്പറിലിറങ്ങിയ കാമറൂണ്‍ ഗ്രീന്‍(26) ഒരിക്കല്‍ കൂടി നിരാശപ്പടുത്തിയപ്പോള്‍ പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന സ്റ്റീവ് സ്മിത്തിനെ (3) മടക്കി അല്‍സാരി ജോസഫ് ഓസീസിനെ ഞെട്ടിച്ചു. പിന്നാലെ ട്രാവിസ് ഹെഡിനെ (29) ഷമാര്‍ ജോസഫ് വീഴ്ത്തിയതോടെ ഓസ്‌ട്രേിയ 110-5ലേക്ക് തകര്‍ന്നടിഞ്ഞു.
എന്നാല്‍ ആറാം വിക്കറ്റില്‍ 112 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ബ്യൂ വെബ്സ്റ്റര്‍-അലക്‌സ് ക്യാരി സഖ്യം ഓസീസിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. ഇരുവരും ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്റ്റിന്‍ ഗ്രീവ്‌സ് കൂട്ടുകെട്ട് പൊളിച്ചു. പാറ്റ് കമിന്‍സ്(17) നടത്തിയ ചെറുത്തുനില്‍പ്പ് ഓസീസിനെ 250 കടത്തിയെങ്കിലും ബ്യൂ വെബ്സ്റ്റര്‍(60) റണ്ണൗട്ടായതോടെ ഓസീസ് പോരാട്ടം അവസാനിച്ചു. വിന്‍ഡീസിനായി അല്‍സാരി ജോസഫ് നാലു വിക്കറ്റെടുത്തപ്പോള്‍ ജെയ്ഡന്‍ സീല്‍സ് രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച ഓസ്‌ട്രേലിയ പരമ്പരയില്‍ 1-0ന് മുന്നിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!