
ബാര്‍ബഡോസ്: ടെസ്റ്റ് പരമ്പരക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ആദ്യ ഏകദിനത്തിന് വേദിയായ ബാര്‍ബഡോസില്‍ തന്നെയാണ് രണ്ടാം ഏകദിനവും നടക്കുന്നത്. സ്പിന്നര്‍മാര്‍ നിറഞ്ഞാടിയ ആദ്യ മത്സരത്തില്‍ 23 ഓവറില്‍ വിന്‍ഡീസ് 114ന് ഓള്‍ ഔട്ടായിരുന്നു. മൂന്നോവറില്‍ നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് വിന്‍ഡീസിനെ കറക്കി വീഴ്ത്തിയത്.
ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. ടെലിവിഷനില്‍ ഡിഡി സ്പോര്‍ട്സിലും ലൈവ് സ്ട്രീമിംഗില്‍ ഫാന്‍കോഡ് ആപ്പിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും.
ആദ്യ ഏകദിനത്തിലെ പോലെ ബാറ്റിംഗില്‍ ഇന്ത്യ പരീക്ഷണം തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരീക്ഷണം തുടര്‍ന്നാല്‍ മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ അവസരമൊരുങ്ങിയേക്കും. ആദ്യ ഏകദിനത്തില്‍ രോഹിത് ഏഴാം നമ്പറിലാണ് ബാറ്റിംഗിനിറങ്ങിയത്. വിരാട് കോലിയാകട്ടെ ബാറ്റിംഗിന് ഇറങ്ങിയതുമില്ല.ഏകദിനങ്ങലില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സൂര്യകുമാര്‍ യാദവിന് വീണ്ടും വീണ്ടും അവസരം നല്‍കുമോ എന്നതും ആരാധകരുടെ ആകാംക്ഷയേറ്റുന്ന കാര്യമാണ്.
ഏഷ്യയില്‍ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ കായിക താരമായി കോലി, ഒന്നാം സ്ഥാനത്ത് മറ്റൊരു താരം
ആദ്യ ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സൂര്യകുമാര്‍ 25 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായിരുന്നു. സൂര്യക്ക് പകരം ഇന്ന് സഞ്ജു പ്ലേയിംഗ് ഇലവനില്‍ കളിക്കാനാണ് സാധ്യത. ഇന്നും സഞ്ജുവിനെ കളിപ്പിച്ചില്ലെങ്കില്‍ ലോകകപ്പ് ടീമിലെ സ്ഥാനം പോലും ആശങ്കയിലാവും. ശുഭ്മാന്‍ ഗില്ലിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഐപിഎല്ലില്‍ മിന്നിത്തിളങ്ങിയ ഗില്ലിന് പിന്നാലെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ആദ്യ ഏകദിനതതിലും നിരാശപ്പെടുത്തിയതോടെ നാളത്തെ മത്സരത്തില്‍ തിളങ്ങേണ്ടത് ഗില്ലിനും അനിവാര്യമാണ്.
ബൗളിംഗ് നിരയില്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം നാളെ യുസ്‌വേന്ദ്ര ചാഹലിനോ അക്ഷര്‍ പട്ടേലിനോ അവസരം നല്‍കിയേക്കും. ഹാര്‍ദ്ദിക് പാണ്ഡ്യയും മുകേഷ് കുമാറും പേസര്‍മാരായി തുടര്‍ന്നേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!