
ബര്‍മുഡ: ഇന്ത്യക്കെതിരായ ഏകദിന, ട20 പരമ്പരകള്‍ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലും സുനില്‍ നരെയ്നും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ വിട്ടു നിന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ലോകത്തെ വിവിധ ടി20 ലീഗുകളില്‍ സജീവമായി കളിക്കുന്ന വിന്‍ഡീസ് താരങ്ങളോട് രാജ്യത്തിനായി കളിക്കാന്‍ പറഞ്ഞ് യാചിക്കാനാവില്ലെന്ന് തുറന്നു പറയുകയാണ് വിന്‍ഡീസ് പരിശീലകന്‍ ഫില്‍ സമിണ്‍സ്. ന്യൂസിലന്‍ഡിനതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫില്‍ സിമണ്‍സും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡെസ്മണ്ട് ഹെയ്ന്‍സും നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ടീമില്‍ റസലും നരെയ്നും ഉണ്ടായിരുന്നില്ല. ഇരുവരും ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ടൂര്‍ണമെന്‍റില്‍ കളിക്കുന്ന തിരക്കിലായിരുന്നു. ഇതിന് പിന്നാലെ ജനുവരിയില്‍ നടക്കുന്ന യുഎഇ ടി20 ലീഗിലെ വിദേശ കളിക്കാരുടെ പട്ടികയിലും റസല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2021ലെ ടി20 ലോകകപ്പിനുശേഷം റസല്‍ വിന്‍ഡീസ് കുപ്പായത്തില്‍ കളിച്ചിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള വിന്‍ഡീസ് ടീമിലും ഇരുവരുമില്ല.
ഇത് തികച്ചും വേദനാജനകമായ സാഹചര്യമാണെന്ന് വിന്‍ഡീസ് പരിശീലകന്‍ ഫില്‍ സമിണ്‍സ് പറഞ്ഞു. ഞങ്ങള്‍ക്ക് എന്തും ചെയ്യാന്‍ കഴിയും, വേറെ വഴിയൊന്നുമില്ല.രാജ്യത്തിനായി കളിക്കണമെന്ന് പറഞ്ഞ് കളിക്കാരോട് യാചിക്കാനാവില്ലല്ലോ. വിന്‍ഡീസിനായി കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ ആദ്യം സന്നദ്ധനാവണം. ജീവിതം മാറി, കളിക്കാര്‍ക്ക് ഇപ്പോള്‍ നിരവധി അവസരങ്ങളുണ്ട്. അവരതാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഒന്നും പറയാനില്ല. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ ഒന്നുവരെ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന കളിക്കാരെയും ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന് സിമണ്‍സ് പറഞ്ഞു.
ടി20 ലോകകപ്പിന് മുമ്പ് മുഴവന്‍ കളിക്കാരെയും പരീക്ഷിച്ചറിയാനുള്ള സാഹചര്യമില്ലെന്നും ഹെയ്ന്‍സ് പറഞ്ഞു. എല്ലാ കളിക്കാരും വെസ്റ്റ് ഇന്‍ഡീസ് കുപ്പായത്തില്‍ കളിക്കുന്നത് കാണാനാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാല്‍ കളിക്കാര്‍ക്ക് ഇപ്പോള്‍ നിരവധി അവസരങ്ങളുണ്ടെന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂടാ. ടീമിനായി കളിക്കുന്നതിന് പകരം ഫ്രാഞ്ചാസികളെയാണ് കളിക്കാര്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ പിന്നീട് ലഭ്യമായ കളിക്കാരില്‍ നിന്നെ ടീമിനെ തെരഞ്ഞെടുക്കാനാവു എന്നും ഹെയ്ന്‍സ് പറഞ്ഞു. ടീമിലേക്ക് പരിഗണിക്കണമെന്ന് റസല്‍ ഇതുവരെ ആവശ്യട്ടാത്തതിനാലാണ് അദ്ദേഹത്തെ പരിഗണിക്കാത്തതെന്ന് ഹെയ്ന്‍സ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!